കൊച്ചിയിലെ സ്വകാര്യ ബസുകളിൽ ഇനി മുതൽ ക്രിമിനലുകളില്ല

Thumb Image
SHARE

കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളിൽ പുതുതായി നിയമിക്കപ്പെടുന്ന ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കാൻ തീരുമാനം. ഇപ്പോൾ ജോലി ചെയ്യുന്ന മൂവായിരത്തോളം ജീവനക്കാരുടെ പശ്ചാത്തലം പരിശോധിച്ച് ഒരു മാസത്തിനകം പൊലീസ് ക്ലിയറൻസ് നൽകും. സ്വകാര്യ ബസ് ജീവനക്കാർ നിർബന്ധമായും യൂണിഫോം ധരിക്കണമെന്നും, ബസുടമകളും തൊഴിലാളി സംഘടന നേതാക്കളും പൊലീസുമായി നടത്തിയ ചർച്ചയിൽ ധാരണയായി. 

ഇക്കഴിഞ്ഞ ദിവസം മരടിൽ സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് ബസുടമകളുമായും തൊഴിലാളി സംഘടന പ്രതിനിധികളുമായും ചർച്ച നടത്തിയത്. ക്രിമിനൽ പശ്ചാത്തലമുളള ജീവനക്കാരെ ബസുകളിൽ നിന്ന് പൂർണമായി ഒഴിവാക്കണമെന്ന പൊലീസ് നിലപാട് ബസുടമകളും തൊഴിലാളി സംഘടന നേതാക്കളും അംഗീകരിച്ചു. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കിയ േശഷം മാത്രമാകും നഗരത്തിലെ സ്വകാര്യ ബസുകളിൽ ഇനി പുതുതായി ജീവനക്കാരെ നിയമിക്കുക. 

നിലവിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ക്രിമിനൽ പശ്ചാത്തലത്തെ പറ്റി അന്വേഷിച്ച് ഒരുമാസത്തിനകം ഇവർക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ ഡിസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡും രൂപീകരിച്ചു.ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളായവരെ ജോലിയിൽ നിന്ന് പുറത്താക്കും. യൂണിഫോം ഇടാതെ സ്വകാര്യ ബസ് ജീവനക്കാർ ജോലിക്കെത്താൻ പാടില്ലെന്നും യോഗം തീരുമാനിച്ചു. എല്ലാ സ്വകാര്യ ബസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തു നിന്ന് കുറഞ്ഞത് പതിനഞ്ച് വിദ്യാർഥികളെ ബസിൽ കയറ്റണമെന്നും കാർഡ് ഹാജരാക്കുന്ന വിദ്യാർഥികൾക്ക് കൺസഷൻ ഉറപ്പാക്കണമെന്നും യോഗത്തിൽ ധാരണയായി. 

MORE IN KERALA
SHOW MORE