രണ്ടുവർഷമായി വൈസ്ചാൻസലറില്ലാതെ വെറ്ററിനറി സർവകലാശാല. കൂടാതെ പ്രോ ചാൻസലറുടെ കസേരയും ഒഴിഞ്ഞു കിടക്കുകയാണ് ഇതോടെ ബിരുദവിതരണചടങ്ങ് ഉൾപ്പെടെയുള്ള എല്ലാ പ്രധാന പരിപാടികളും മുടങ്ങികിടക്കുകയാണ്.
പൂക്കോട് ആസ്ഥാനമായുള്ള കേരള വെറ്ററിനറി സർവകലാശാലക്ക് വൈസ് ചാൻസലറില്ലാതെയായിട്ട് രണ്ട് വർഷമാകുന്നു. യുജിസി മാനദണ്ഡങ്ങൾ കാറ്റിൽപറത്തിക്കൊണ്ടാണ് സർവകലാശാല വിസി നിയമനത്തിനുള്ള വിജ്ഞാപനം ഇറക്കിയത്. ഉയർന്ന അക്കാദമിക പ്രവർത്തി പരിചയമുള്ള ഏത് വ്യക്തിക്കും വിസിയാകാമെന്നാണ് യുജിസി പറയുന്നത്. എന്നാൽ വെറ്ററിനറി സയൻസ് പഠിച്ചവർ മാത്രം മതിയെന്നാണ് കേരളസർക്കാരിന്റെ നിലപാട്. ഈ വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്യുകയും കൂടി ആയതോടെ വിസിനിയമനം അനിശ്ചിതത്വത്തിലായി. വിസിയുടെ സാന്നിധ്യം അനിവാര്യമായ എല്ലാ പരിപാടികളും മുടങ്ങുകയും ചെയ്തു.
ഇതിനും പുറമെയാണ് പ്രോചാൻസലർപദവി സംബന്ധിച്ച അവ്യക്തത. സർവകലാശാല നിയമം അനുസരിച്ച് മൃസംരക്ഷണ വകുപ്പ് മന്ത്രിയാണ് പ്രോ ചാൻസലർ. ഇടത് സർക്കാർ , കൃഷിമന്ത്രിക്കാണ് ചുമതല നൽകിയത്. ഇതോടെ പ്രോ ചാൻസലർ തസ്തികയിലേക്ക് കെ രാജുവാണോ വി.എസ് സുനിൽകുമാറാണോ വേണ്ടതെന്നതിനെ കുറിച്ച് അവ്യക്തതയായി. ഈ കുരുക്കുകളഴിയാത്തിടത്തോളം സർവകലാശാലയുടെ ദൈനംദിന പ്രവർത്തനം പോലും വഴിമുട്ടുന്ന അവസ്ഥയാണ്.