മീസിൽസ് - റുബെല്ല പ്രതിരോധ ക്യാപയിൻ അവസാനിക്കാൻ ഒരാഴ്ച മാത്രമുള്ളപ്പോൾ സംസ്ഥാനത്ത് കുത്തിവയ്പെടുത്തത് 59 ശതമാനം കുട്ടികൾ മാത്രം. മലപ്പുറം ജില്ലയാണ് ഏറ്റവും പിന്നിൽ മിക്കജില്ലകളിലും ക്യാംപയിൻ രണ്ടാഴ്ച കൂടി നീട്ടാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.
നവംബർ മൂന്നിനകം 76 ലക്ഷം കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകാനായിരുന്നു ലക്ഷ്യം. എന്നാൽ ദൗത്യം അവസാനിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ 44,30854 കുട്ടികൾ മാത്രമാണ് ഇതുവരെ വാക്സിനെടുത്തത്. അതായത് 59 ശതമാനം മാത്രം. വടക്കൻ ജില്ലകളാണ് ഏറെ പിന്നിൽ. മലപ്പുറത്ത് 34 ശതമാനവും കോഴിക്കോട് 48 ശതമാനവും കുട്ടികളെ കുത്തിവയ്പെടുത്തിട്ടുള്ളു. അതേസമയം പത്തനംതിട്ട,ആലപ്പുഴ ജില്ലകളിൽ എൺപത് ശതമാനത്തിലേറെ കുട്ടികൾ വാക്സിനെടുത്തു. ഇനിയുള്ള ഒരാഴ്ചകൊണ്ട് ലക്ഷ്യത്തിലെത്താൻ കഴിയുമോയെന്ന കാര്യത്തിൽ ഉറപ്പില്ല.
സി.ബി.എസ് സി സ്കൂളുകൾ സഹകരിക്കാത്തതും വാക്സിനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളുമാണ് തിരിച്ചടിയായത്. ഇതിനെതിരെ നടപടികളും ബോധവൽക്കരണങ്ങളും ആരോഗ്യവകുപ്പ് തുടർച്ചയായി നടത്തിയിരുന്നു. എന്നിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് രണ്ടാഴ്ച കൂടി ക്യാംപയിൻ നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്.