സോളർ റിപ്പോർട് പുറത്തുവിടാതിരിക്കാൻ പുതിയ കുരുക്കിട്ട് സർക്കാർ നീക്കം. റിപ്പോർട്ടിന്മേലുള്ള മന്ത്രിസഭാ തീരുമാനം നടപ്പാകാത്തതിനാൽ പുറത്തു വിടാനാകില്ലെന്നാണ് പുതിയ നിലപാട്. വിവരാവകാശ അപേക്ഷകൾക്കുള്ള മറുപടിയിലാണ് ഈ ന്യായം പറയുന്നത്. നിയമസഭയിൽ വയ്ക്കുംമുൻപ് പുറത്തുവിടാനാകില്ല എന്ന പഴയ നിലപാടിൽ നിന്നുള്ള മാറ്റവുമാണിത്.
നിയമന്ത്രി ഇപ്പറഞ്ഞതായിരുന്നു സർക്കാരിന്റെ ആദ്യ നിലപാട്. ഇതുപ്രകാരമാണെങ്കിൽ നവംബർ ഒൻപതിന്റെ നിയമസഭാ സമ്മേളനത്തിനപ്പുറം സോളർ റിപ്പോർട്ടിന് രഹസ്യസ്വഭാവമില്ല. നിയമസഭാ അംഗങ്ങൾക്കും അപേക്ഷിക്കുന്ന ആർക്കും പകർപ്പ് കൊടുക്കേണ്ടിവരുമായിരുന്നു. ഇത് മുന്നിൽ കണ്ടാണ് ഇപ്പോഴത്തെ നിലപാട് മാറ്റം എന്നുവേണം കരുതാൻ. 11നും 19നും ചേർന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ ആവശ്യപ്പെട്ടിട്ടുള്ള വിവരം, അതായത് സോളർ കമ്മിഷന്‍ റിപ്പോർട്ട് നൽകാനാവില്ല എന്നാണ് വിവരാവകാശ അപേക്ഷകൾക്ക് നൽകുന്ന മറുപടി. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ പുറത്തുവിടുന്നതിനെച്ചൊല്ലിയുള്ള തർക്കം ഇപ്പോൾ ഹർജിയായി ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ട് വിവരാവകാശ കമ്മിഷനും ഈ ഘട്ടത്തിൽ ഇടപെടാനാകില്ലെന്ന് ചുരുക്കം.
സോളർ റിപ്പോർട്ട് അടുത്തെങ്ങും പുറത്തുവിടാൻ സര്‍ക്കാർ ഉദ്ദേശിക്കുന്നില്ല എന്നതിന്‍റെ വ്യക്തമായ സൂചനയായി ഈ നിലപാട് മാറ്റത്തെ കാണാം. പുറത്തുവന്നാൽ യുഡിഎഫിനും പ്രതിപക്ഷത്തിനും അതീവ ക്ഷീണമാകുമെന്ന് നിലപാടെടുത്ത മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് റിപ്പോർട്ട് രഹസ്യമാക്കി വയ്ക്കാൻ ഈ പുതിയ നിലപാട് എടുക്കുന്നത് എന്നതാണ് കൗതുകകരം.