കൊച്ചി സ്മാർട് സിറ്റിയിൽ 200 കോടി രൂപ ചെലവിൽ രണ്ടാമത്തെ ഐ.ടി കെട്ടിടം നിർമിക്കാൻ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. സ്മാർട് സിറ്റിയിലേക്ക് പുതിയ കമ്പനികളെ കൊണ്ടുവരുന്നതു സംബന്ധിച്ച് പഠനം നടത്തും. പുതിയ ഡയറക്ടർ ബോർഡിന്റെ ആദ്യ യോഗത്തിലാണ് തീരുമാനങ്ങൾ.
സ്മാർട് സിറ്റി കമ്പനിതന്നെയാണ് പദ്ധതി പ്രദേശത്ത് ഏഴുലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ പുതിയ കെട്ടിടം നിർമിക്കുന്നത്. ഇതേ വലുപ്പത്തിലുള്ള ആദ്യകെട്ടിടത്തിലെ പാട്ടത്തിന് കൊടുക്കാവുന്ന സ്ഥലത്തിന്റെ 78 ശതമാനവും അലോട്ട് ചെയ്തിട്ടുണ്ട്. കോ ഡവലപ്പർമാർ വഴി നിർമിക്കാനുദ്ദേശിച്ച 65 ലക്ഷം ചതുരശ്രയടി കെട്ടിടത്തിന്റെ നിർമാണ പുരോഗതിയും യോഗം വിലയിരുത്തി. ആദ്യ കെട്ടിടത്തിൽ അരലക്ഷം ചതുരശ്രയടി സ്ഥലം ഏണസ്റ്റ് ആൻഡ് യങ്ങിന് നൽകും. സിംഗപ്പൂരിലെ ബർണാഡ് സ്കട്ടിലിന് പദ്ധതി പ്രദേശത്ത് ഒരേക്കർ അനുവദിക്കും.
കരാറുകാരുമായുള്ള പ്രശ്നങ്ങൾ തീർന്നെന്നും നിർമാണപ്രവർത്തനങ്ങൾ മുൻനിശ്ചയിച്ചതുപോലെ പൂർത്തിയാക്കാനാകുമെന്നും സ്മാർട് സിറ്റിയുടെ പുതിയ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ മനോജ് നായർ യോഗത്തെ അറിയിച്ചു. ഡയറക്ടർ ബോർഡ് യോഗത്തിന് മുന്നോടിയായി സ്മാർട് സിറ്റിയുടെ മാതൃകമ്പനിയെ പ്രതിനിധീകരിച്ചെത്തിയ ദുബായ് സംഘം മുഖ്യമന്ത്രിയെ കണ്ടിരുന്നു. സ്മാർട് സിറ്റിയിലെ പുതിയ പദ്ധതികൾ സംബന്ധിച്ച ചർച്ചകൾക്കായി ദുബായ് ഹോൾഡിങ് ചെയർമാൻ അബ്ദുള്ള അഹമ്മദ് അൽ ഹബ്ബായ് സംസ്ഥാനത്ത് എത്തുമെന്നും ദുബായ് സംഘം അറിയിച്ചു.