ഐ. എസ്. ആർ. ഒ ചാരക്കേസ് അന്വേഷണ സംഘത്തലവനായിരുന്ന സിബി മാത്യൂസിനെതിരെ വെളിപ്പെടുത്തലുമായി കുറ്റാരോപിതനായിരുന്ന നമ്പി നാരായണന്റെ ആത്മകഥ. ചാരക്കേസിന്റെ േപരിൽ ഉപദ്രവിച്ചതിന് സിബി മാത്യൂസ് മാപ്പ് ചോദിച്ചെന്ന് ആത്മകഥയിൽ വെളിപ്പെടുത്തുന്നു. മുസ്‌ലിം സുഹൃത്തിന്റെ പേര് പറയിച്ച് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന് വരുത്താൻ ഇന്റലിജൻസ് ബ്യൂറോ ശ്രമിച്ചെന്നും ആരോപണമുണ്ട്.
ഓർമകളുടെ ഭ്രമണപഥം എന്ന നമ്പി നാരായണന്റെ ആത്മകഥയിൽ നിറയുന്നതിലേറെയും ചാരക്കേസിന്റെ ഓർമകൾ. വിവാദമായ കേസിന്റെ മാസങ്ങൾ നീണ്ട കേസിന്റെ ചോദ്യം ചെയ്യൽ വേളയിൽ വെറും രണ്ട് മിനിറ്റാണ് അന്വേഷണസംഘത്തലവനായിരുന്ന സിബി മാത‌്യൂസ് തന്നെ ചോദ്യം ചെയ്തത്. എന്നാൽ കേസെല്ലാം അവസാനിച്ച ശേഷം ,നാല് വർഷം മുൻപ്, സൂര്യാ കൃഷ്ണമൂർത്തിയുടെ വീട്ടിൽ വച്ച് സിബി മാത്യൂസും ഭാര്യയും തന്നെ കണ്ടു. തന്നെക്കൊണ്ട് മറ്റുള്ളവർ ചെയ്യിപ്പിച്ചതാണ് കേസെന്ന് സിബി മാത്യൂസ് ഏറ്റുപറഞ്ഞെന്നും നമ്പി നാരായണൻ എഴുതുന്നു.
അന്വേഷണത്തിനിടെ കള്ളത്തെളിവുകളുണ്ടാക്കുന്നതിന്റെ ഭാഗമായി ഐ.ബി ഉദ്യോഗസ്ഥർ സൗഹൃദപൂർവം തന്റെ മുസ്ളീം സുഹൃത്തിന്റെ പേര് ചോദിച്ചു. പിന്നീട് ആ സുഹൃത്ത് വഴി രഹസ്യങ്ങൾ ചോർത്തി നൽകിയെന്ന് കഥയുണ്ടാക്കിയെന്നും ആരോപിക്കുന്നു. കേസിന് പിന്നിൽ ഒരു വിദേശ ഏജൻസി പ്രവർത്തിച്ചെന്നും ആത്മകഥയിൽ ആവർത്തിച്ച് ആരോപിക്കുന്നുണ്ട്.