ഭിന്നശേഷിക്കാരായ കുട്ടികളോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് സ്പെഷ്യൽ സ്കൂൾ അധ്യാപകരും മാതാപിതാക്കളും സമരം ശക്തമാക്കുന്നു. കേരളപ്പിറവി ദിനത്തിൽ സെക്രട്ടറിയറ്റിന് മുന്നിൽ ഒരുലക്ഷം പേരെ പങ്കെടുപ്പിച്ച് രാപ്പകൽ സമരം നടത്താനാണ് തീരുമാനം. സമരത്തിന് മുന്നോടിയായി തൊടുപുഴയില്‍ സ്പെഷൽ സ്കൂളുകളുടെ അവകാശ കൂട്ടായ്മ സംഘടിപ്പിച്ചു.
ഭിന്നശേഷിയുള്ള കുട്ടികളുടെ അവകാശങ്ങൾ നേടിയെടുക്കാനാണ് മാതാപിതാക്കളും അധ്യാപകരും നിരത്തിലിറങ്ങിയത്. നീതി നിഷേധത്തിനെതിരെ രക്ഷിതാക്കൾക്കൊപ്പം ഭിന്നശേഷിയുള്ള കുട്ടികളും അണിനിരന്നു. കനത്ത വെയിലിനെ അവഗണിച്ചായിരുന്നു തൊടുപുഴ നഗരത്തിലെ ഭിന്നശേഷിക്കാരുടെ അവകാശ കൂട്ടായ്മ. കേരളപിറവി ദിനത്തിൽ തലസ്ഥാനത്തുയരുന്ന പ്രതിഷേധത്തിന്റെ സൂചനയായിരുന്നു തൊടുപുഴയിലേത്. ഇടുക്കി ജില്ലയിലെ മുഴുവൻ സ്പെഷ്യൽ സ്കൂളിലെ അധ്യാപകരും അനധ്യാപക ജീവനക്കാരും സമരത്തിൽ പങ്കെടുത്തു. കുട്ടികൾക്ക് വിദ്യാഭ്യാസവും ചികിത്സയും ഉറപ്പാക്കുന്നതിനൊപ്പം കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുക, സ്പെഷൽ സ്കൂൾ ജീവനക്കാർക്ക് ശമ്പളം നൽകുക, സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവെയ്ക്കുന്നുണ്ട്.
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി സർക്കാർ അനുവദിക്കുന്ന ഫണ്ടുകൾ ഭൂരിഭാഗവും വകമാറ്റി ചെലവഴിക്കുകയാണ്. ഇത് തടയുന്നതിനൊപ്പം കുറ്റകാർക്കെതിരെ കർശന നടപടിയും സംഘാടകർ ആവശ്യപ്പെടുന്നു. ഇടുക്കി ജില്ലയിലെ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളും സ്പെഷ്യൽ സ്കൂൾ അധ്യാപകരും അനധ്യാപകരും ചേർന്ന് രൂപം നൽകിയ സേക്രഡ് സംഘടനയുടെ നേതൃത്വത്തിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.