മന്ത്രി തോമസ് ചാണ്ടിക്കെതിരായ കലക്ടറുടെ റിപ്പോര്‍ട്ടില്‍ ഉടന്‍ നടപടിയില്ല. അഡ്വക്കേറ്റ് ജനറലിൽ നിന്ന് നിയമോപദേശം തേടാൻ മുഖ്യമന്ത്രി നിർദേശം നൽകി. അഡിഷണൽ ചീഫ് സെക്രട്ടറിയുടെ അഭിപ്രായം കണക്കിലെടുത്താണ് നടപടി. അതേസമയം, റവന്യൂമന്ത്രിക്കെതിരെ അതൃപ്തിയുമായി തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കണ്ടു.
കലക്ടറുടെ റിപ്പോർട്ട് മന്ത്രിസഭായോഗം പരിഗണിച്ചില്ല. കായല്‍ കയ്യേറ്റവും നിലം നികത്തലുമായി ബന്ധപ്പെട്ട കലക്ടറുടെ റിപ്പോര്‍ട്ടില്‍ അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടാന്‍ മുഖ്യമന്ത്രി തന്നെ തീരുമാനിക്കുകയായിരുന്നു. കോടതി പരിഗണിക്കുന്ന കാര്യമായതിനാല്‍ നിയമോപദേശം തേടണമെന്നുംഅഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍ സർക്കാരിനെ അറിയിച്ചിരുന്നു. 006 മുതല്‍ 2011വരെയുള്ള ഉപഗ്രഹചിത്രങ്ങള്‍ ഉപയോഗിച്ച് ഭൂമി പരിശോധിക്കണമെന്നും നികത്തിയെന്നു പറയുന്ന ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെടുന്നതാണെ എന്ന് ഉറപ്പിക്കണമെന്നും അഡിഷണൽചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ക്രിമിനല്‍ കേസെടുക്കാമെന്ന റവന്യൂമന്ത്രി നിലപാടെടുത്തതായ വാര്‍ത്തകളില്‍ മന്ത്രി തോമസ് ചാണ്ടി മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു. ക്രിമിനല്‍ കേസെടുക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചിട്ടില്ലെന്ന് തോമസ് ചാണ്ടിയോട് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കണ്ടത്.
നിയമോപദേശം ലഭിച്ചശേഷം മാത്രമായിരിക്കും സർക്കാർ തുടർനടപടികൾ സ്വീകരിക്കുക. ഭരണപരമായും രാഷ്ട്രീയമായുമുള്ള തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളട്ടെ എന്ന നിലപാടിലാണ് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ.