ആള്‍ക്കൂട്ടത്തിന്റെ സംവിധായകന്‍ മാത്രമല്ല കലാമൂല്യത്തിനൊപ്പം ജനപ്രിയതയും സിനിമയില്‍ സന്നിവേശിപ്പിച്ച കലാകാരനായിരുന്നു ഐ.വി.ശശി. ചിത്രകാരന്‍ കൂടിയായ ശശി മലയാളസിനിമയുടെ കാന്‍വാസ് വലുതാക്കി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറ്റമ്പതോളം ചിത്രങ്ങളൊരുക്കുകയും അവയിലേറെയും സൂപ്പർഹിറ്റാക്കുകയും ചെയ്‌തു. ഇവയിൽ നൂറോളം സിനിമകൾ, റിലീസ് ചെയ്‌ത തിയറ്ററുകളിൽ 100 ദിവസം പിന്നിടുകയും ചെയ്തു.
മലയാളത്തിലെന്നല്ല ദക്ഷിണേന്ത്യയിൽ തന്നെ ഇനി ഒരു സംവിധായകനും മറികടക്കാനാകാത്ത നേട്ടങ്ങളുടെ ഉടമയാണ് കോഴിക്കോട് വെസ്‌റ്റ്‌ഹിൽ ഇരുപ്പം വീട് ശശിധരൻ എന്ന ഐ.വി.ശശി. രജനികാന്തിനെയും കമൽഹാസനെയും ഒരുമിച്ചു മലയാള സിനിമയിൽ അവതരിപ്പിച്ചു. തൃഷ്ണയിലൂടെ മമ്മൂട്ടിയെ ആദ്യം നായകനാക്കി. ഇനിയെങ്കിലും എന്ന സിനിമയില്‍ മമ്മൂട്ടിക്കൊപ്പം മോഹൻലാലിന് നായകപദവി ആദ്യം നൽകി. തമിഴിൽ കമൽഹാസനും രജനീകാന്തിനും വഴിത്തിരിവായി ഗുരു, കാളി എന്നീ സിനിമകള്‍ നല്‍കി. ദക്ഷിണേന്ത്യയിൽ നിന്ന് ആദ്യമായി ഏഴാംകടലിനക്കരെ അമേരിക്കയിലെത്തിയതും ശശിയാണ്.
മലയാളത്തിലെ പ്രതിഭാധനരായ തിരക്കഥാകൃത്തുക്കൾ എം.ടി. വാസുദേവൻ നായർ, പി. പത്മരാജൻ, ടി.ദാമോദരൻ, ലോഹിതദാസ്, ജോൺ പോൾ, രഞ്‌ജിത്ത് എന്നിവർക്കൊപ്പമെല്ലാം സിനിമകൾ ചെയ്‌ത് വൻ വിജയങ്ങൾ സ്വന്തമാക്കി.
സിഐഡി സിനിമകള്‍ വേണം ഹിറ്റുകള്‍ക്ക് എന്ന ചിന്ത ശശി തിരുത്തിക്കുറിച്ചു. രാഷ്ട്രീയവും രാഷ്ട്രീയത്തിലെ അനീതിയും തൊഴിലാളി പ്രശ്നങ്ങവും എല്ലാം വിഷയമായി. കൗമാരപ്രണയം ഇതിവൃത്തമാക്കി ഇണയും കാണാമറയത്തും എത്തി. അവളുടെ രാവുകളിലെ നായിക സീമ പിന്നെ ജീവിതനായികയുമായി.