മന്ത്രിതോമസ് ചാണ്ടി കായൽകൈയ്യേറിയെന്നും വയലും നീർത്തടവും നികത്തിയെന്നും കണ്ടെത്തിയ ആലപ്പുഴ കലക്ടറുടെ റിപ്പോർട്ടിനെതിരെ , മന്ത്രിയുടെ ഉടമസ്ഥതയിലുള്ള കമ്പനി രംഗത്തെത്തി. കലക്ടറുടെ നടപടി ഏകപക്ഷീയവും കോടതി അലക്ഷ്യവുമാണെന്ന് കാണിച്ച്, വാട്ടർ വേൾഡ് കമ്പനി, റവന്യൂവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. റിപ്പോർട്ടിന്റെ പകർപ്പുവേണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
മാർത്താണ്ഡം കായൽകൈയ്യേറി. നെൽവയല്‍ , നീര്‍ത്തട നിയമം ലംഘിച്ച് നികത്തലും നിർമ്മാണ പ്രവർത്തനങ്ങളും നടത്തി , ഭൂസംരക്ഷണ നിയമം പലിച്ചില്ല എന്നിവയാണ് കലക്ടർ ടി.വി.അനുപമ തോമസ് ചാണ്ടിക്കും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വാട്ടർവേള്‍ഡ് കമ്പനിക്കുമെതിരെ കണ്ടെത്തിയ പ്രധാന കുറ്റങ്ങൾ. ഈ റിപ്പോർട്ട് കോടതി അലക്ഷ്യമാണെന്ന് കാണിച്ചാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ മാത്യു ജോസഫ്, റവന്യൂവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന് കത്ത് നൽകിയത്. കോടതിപരിഗണിക്കുന്ന വിഷയങ്ങളിൽ , സമാന്തരമായി അന്വേഷണം നടത്തുന്നത് കോടതി അലക്ഷ്യമാണെന്ന വാദമാണ് പ്രധാനമായി കത്തിൽ ഉന്നയിച്ചിട്ടുള്ളത്.
അതിനാൽ തുടർ നടപടികൾസ്വീകരിക്കരുത്. കലക്ടർ ഹിയറിങിന് വിളിച്ചിട്ടും തങ്ങളുടെ പക്ഷം കേട്ടില്ലെന്നും വാട്ടർവേള്‍ഡ് പറയുന്നു. ഏകപക്ഷീയമായിരുന്നു കലക്ടറുടെ നടപടികൾ. വാട്ടർവേൾഡിന്റെ പ്രവർത്തനങ്ങളെ കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങൾ അറിയുക സ്വാഭാവിക നീതിയുടെ പരിധിയിൽവരും, അതിനാൽകലക്ടറുടെ റിപ്പോർട്ട് ലഭ്യമാക്കണം. കലക്ടറുടെ റിപ്പോർട്ട് കോടതിയിൽചോദ്യം ചെയ്യുമെന്ന് പരോക്ഷമായി പറയുന്നതാണ് കത്ത്. അതേസമയം കലക്ടറുടെ റിപ്പോര്‍ട്ടിനെ മുന്‍വിധിയോടെ സമീപിക്കില്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.
റിപ്പോർട്ടിലുള്ള ഏത് തുടർ നടപടിയും മുഖ്യമന്ത്രിയുടെ അനുവാദത്തോടെയെ നടപ്പാക്കാനാവൂ. മൂന്നാമതൊരു മന്ത്രി കൂടി പുറത്താകുന്ന സാഹചര്യമുണ്ടായാൽ, അത് സർക്കാരിനും മുന്നണിക്കും തിരിച്ചടിയാകും. അതുകൊണ്ടുതന്നെ എല്ലാ വശങ്ങളും പരിഗണിച്ചാവും സർക്കാരിന്റെ ഇനിയുള്ള തീരുമാനങ്ങൾ.