മന്ത്രിതോമസ് ചാണ്ടി കായൽകൈയ്യേറിയെന്നും വയലും നീർത്തടവും നികകത്തിയെന്നും കണ്ടെത്തിയ ആലപ്പുഴ കലക്ടറുടെ റിപ്പോർട്ടിൽ തുടർനടപടി വൈകിയേക്കും. റവന്യൂമന്ത്രിയും മുഖ്യമന്ത്രിയും റിപ്പോർട്ട് വിലയിരുത്തിയശേഷമെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂ. അതേസമയം ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതും തോമസ് ചാണ്ടിക്ക് കൂടുതൽ സമയം നൽകാൻ ഇടയാക്കും.
മാർത്താണ്ഡം കായൽകൈയ്യേറി. നെൽവയല്‍ , നീര്‍ത്തട നിയമം ലംഘിച്ച് നികത്തലും നിർമ്മാണ പ്രവർത്തനങ്ങളും നടത്തി , ഭൂസംരക്ഷണ നിയമം പലിച്ചില്ല എന്നിവയാണ് കലക്ടർടി.വി.അനുപമ തോമസ് ചാണ്ടിക്കും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ലേക്ക്പാലസ് റിസോർട്ടിനുമെതിരെ കണ്ടെത്തിയ പ്രധാന കുറ്റങ്ങൾ. ഇവതെളിയിക്കുന്നതിന് ഉപഗ്രഹചിത്രങ്ങളും മാപ്പുകളും റവന്യൂരേഖകളും കലക്ടർ റിപ്പോർട്ടിനൊപ്പം ചേർത്തിട്ടുണ്ട്. റിപ്പോർട്ട് ഇപ്പോൾറവന്യൂ അഡിഷണൽചീഫ് സെക്രട്ടറിയുടെ കൈവശമാണുള്ളത്. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ ഇത് പരിശോധിച്ചശേഷം , തന്റെ നിരീക്ഷണങ്ങളും ശുപാർശകളുമായി മുഖ്യമന്ത്രിക്ക് നൽകാനാണിട. തുടർനടപടികൾ മുഖ്യമന്ത്രിയുടെ അറിവോടെയും സമ്മത്തോടെയും മാത്രമെ സാധ്യമാകൂ. ഗുരുതര ആരോപണങ്ങൾ സർക്കാരിന് അവഗണിക്കാനാവില്ല, അതേസമയം മൂന്നാമതൊരു മന്ത്രി കൂടി പുറത്താകുന്ന സാഹചര്യമുണ്ടായാൽ, അത് സർക്കാരിനും മുന്നണിക്കും തിരിച്ചടിയാകും. കൈയ്യേറ്റം സംബന്ധിച്ച കേസ് ഹൈക്കോടതിയിൽ നിലനിൽക്കുകയാണ്. കോടതിയുടെ അഭിപ്രായം കൂടികണക്കിലെടുത്തേ മന്ത്രിക്കെതിരെ എന്തെങ്കിലും നടപടി സാധ്യാമകൂ.