നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ തനിക്ക് സുരക്ഷാഭീഷണിയുണ്ടെന്ന് ദിലീപ്. ഇക്കാരണത്താലാണ് സുരക്ഷയ്ക്ക് സ്വകാര്യ ഏജൻസിയെ നിയോഗിക്കാൻ ആലോചിച്ചതെന്നും ദിലീപ് പൊലീസിനെ അറിയിച്ചു. സുരക്ഷാഏജൻസിയുമായി കൂടിയാലോചന നടത്തുക മാത്രമാണ് ചെയ്തതെന്നും ദിലീപ് പൊലീസിൻറെ നോട്ടീസിന് നൽകിയ മറുപടിയിൽ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ് സുരക്ഷായ്ക്കായി ചുമതലപ്പെടുത്തിയ ഗോവയിലെ തണ്ടർ ഫോഴ്സ് എന്ന സ്വകാര്യ ഏജൻസിയുടെ വിശദാംശങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഇതിന് കൊടുത്ത മറുപടിയിലാണ് തനിക്കെതിരെ കള്ളക്കേസ് നൽകിയവരിൽ നിന്ന് ഭീഷണിയുണ്ടെന്ന് ദിലീപ് പൊലീസിനെ അറിയിച്ചത്. ഇക്കാരണത്തിൽ സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ നിയോഗിക്കാൻ ആലോചിച്ചു. സുരക്ഷാ ഏജൻസിയുമായി കൂടിക്കാഴ്ച നടത്തുക മാത്രമാണ് ചെയ്തത്. ഇവർക്ക് സുരക്ഷാ ചുമതല നൽകിയിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കി. അതേസമയം ദിലീപിന് സുരക്ഷാഭീഷണിയില്ലെന്നാണ് പൊലീസ് നിലപാട്. ആരെങ്കിലും ഭീഷണിപ്പെടുത്തിയെങ്കിൽ പരാതി നൽകണം. സാധാരണഗതിയിൽ തന്നെ ആലുവയിൽ ഏറ്റവും കൂടുതൽ പൊലീസ് സാന്നിധ്യം ഉള്ള മേഖലയിലാണ് ദിലീപിൻറെ വീടെന്നും പൊലീസ് പറയുന്നു. സുരക്ഷാ ഏജൻസിയുടെയും ഇവരുപയോഗിക്കുന്ന ആയുധങ്ങളുടെയും ലൈസൻസും ദിലീപിനൊപ്പമുള്ള സുരക്ഷാജീവനക്കാരുടെ വിശദാംശങ്ങളുമാവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസയച്ചത്. ദിലീപിൻറെ ആലുവയിലെ വീട്ടിൽ തണ്ടർഫോഴ്സ് എന്ന സുരക്ഷാസേന എത്തിയിരുന്നു.