െക.പി.സി.സി പട്ടികയിൽ കടുത്ത വിയോജിപ്പുമായി മഹിള കോൺഗ്രസ്. 28 വനിതകളെയെങ്കിലും ഉൾപ്പെടുത്താതെ പട്ടിക പുറത്തിറക്കാൻ അനുവദിക്കില്ലെന്ന് രാഷ്ട്രീയകാര്യസമിതിയംഗം ഷാനിമോൾ ഉസ്മാൻ തുറന്നടിച്ചു. ഹൈക്കമാൻഡിന്റെ ഇടപെടൽ ഉണ്ടായിട്ടും നേതാക്കൾ ഇഷ്ടക്കാരെ തിരുകിക്കയറ്റിയ പട്ടികയിൽ മാറ്റംവരുത്തുന്നില്ലെന്നാണ് പരാതി
ഭാരവാഹി പട്ടികയിൽ അർഹമായ വനിതാ, ദളിത് പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ഹൈക്കമാൻഡ് നിർദേശം പാലിക്കപ്പെട്ടില്ലെന്നാണ് വനിതാ കോൺഗ്രസ് നേതാക്കളുടെ പരാതി. നിലവിലെ പട്ടികയിൽ അഞ്ചുശതമാനം മാത്രമേ വനിതകളേയുള്ളു എന്നാണ് മനസിലാക്കുന്നതെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. 28 വനിതകളെയെങ്കിലും ഉൾപ്പെടുത്താതെ പട്ടിക പുറത്തിറക്കരുതെന്നാണ് ആവശ്യം. പട്ടിക തയ്യാറാക്കിയപ്പോൾ വനിതാനേതാക്കളുമായി ആശയവിനിമയം പോലും നടന്നില്ലെന്നും ഷാനിമോൾ പറഞ്ഞു. ഇക്കാര്യം ഹൈക്കമാൻഡിനെയും അറിയിച്ചിട്ടുണ്ട്.
ഇന്നലെ രാഷ്ട്രീയകാര്യസമിതി യോഗത്തിലും ഷാനിമോൾ ഉസ്മാൻ ഇക്കാര്യം ഉന്നയിച്ചിരുന്നു. മഹിള കോൺഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ പട്ടിക സംബന്ധിച്ച വിയോജിപ്പ് കേരളത്തിലെ സംഘടനാതിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള വരണാധികാരി സുദർശൻ നാച്ചിയപ്പനെയും അറിയിച്ചിട്ടുണ്ട്. ഹൈക്കമാൻഡിന്റെ ഇടപെടൽ ഉണ്ടായിട്ടും പുനർവിചിന്തനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് വനിതാ നേതാക്കളുടെ പരസ്യപ്രതികരണം.