സോളർ കമ്മീഷനെ നിശ്ചയിച്ചതിൽ യു.ഡി.എഫ് സർക്കാരിന് വീഴ്ചയുണ്ടായെന്ന് രാഷ്ട്രീയകാര്യസമിതിയിൽ പൊതുവിമർശനം. കമ്മീഷന് സമയം നീട്ടികൊടുക്കേണ്ടിയിരുന്നില്ല. അതേസമയം കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനും ധാരണയായി. ബി.ജെ.പിയെ രണ്ടാംപാർട്ടിയായി ഉയർത്തിക്കൊണ്ടുവരാനുള്ള സി.പി.എം ശ്രമത്തിന്റ ഭാഗമാണ് കേസെന്നും വിലയിരുത്തി
ഉമ്മൻചാണ്ടിയെ ഉന്നമിട്ടായിരുന്നു വിമർശനങ്ങൾ. സോളർ വിഷയത്തിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ ഒാഫീസിൽ അശ്രദ്ധയുണ്ടായിയെന്ന് വി.എം സുധീരൻ. എന്നാൽ ലൈംഗിക ആരോപണങ്ങളിൽ വിശ്വസിക്കുന്നില്ല. കേസിനെ നിയമപരമായി നേരിടണമെന്ന് പറഞ്ഞ സുധീരൻ, രാഷ്ട്രീയമായി നേരിടുന്നതിനെ എതിർത്തു. കമ്മീഷനെ നിശ്ചയിച്ചതിലും കമ്മീഷന് സമയം നീട്ടിക്കൊടുത്തതിലും ഗുരുതരവീഴ്ചയുണ്ടായെന്ന് ടി.എൻ പ്രതാപനും, വി.ഡി സതീശനും.യു.ഡി.എഫ് സർക്കാരിന്റ കാലത്ത് തന്നെ റിപ്പോർട്ട് വാങ്ങണമായിരുന്നു. ഇക്കാര്യത്തിൽ വേണ്ടത്ര ഗൃഹപാഠം ചെയ്തില്ല. ഉമ്മൻചാണ്ടി എങ്ങനെയും രക്ഷപ്പെടുമെന്നും ഒരു കൂട്ടം നേതാക്കളെ തേജോവധം ചെയ്യാൻ വിട്ടുകൊടുക്കരുതെന്നും എം.െഎ ഷാനവാസ് പറഞ്ഞു. കേസിൽ വിധി വരുന്നതുവരെ കാത്തിരുന്നാൽ പാർട്ടിയുണ്ടാകില്ലെന്ന് കെ.സി വേണുഗോപാൽ. ഇതിനിടയിൽ പാമോലിൻ കേസിലും ചാരക്കേസിലും പെട്ടപ്പോൾ കെ.കരുണാകരനെ പാർട്ടിക്കാർ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നുവെന്ന് പി.സി ചാക്കോയുടെ ഒാർമ്മപ്പെടുത്തൽ. നിയമവിദഗ്ധരുമായി ആലോചിച്ചശേഷമായിരിക്കും കേസിനെ നിയമപരമായി നേരിടുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ പറഞ്ഞു.
സോളർ വി·ഷയത്തിൽ താൻപാർട്ടി നിലപാടിനെതിരെ പറഞ്ഞുവെന്നത് മാധ്യമസൃഷ്ടിയാണന്ന് വി.ഡി സതീശന്റ വിശദീകരിച്ചു. വേങ്ങരയിൽ ന്യൂനപക്ഷങ്ങളുടെ വോട്ടുകുറഞ്ഞത് ഗൗരവത്തോടെ കാണണം. പുതിയ കെ.പി.സി.സി അംഗങ്ങളെ നിശ്ചിച്ചതിൽ രാഷ്ട്രീയകാര്യസമിതി അംഗങ്ങളുടെ അഭിപ്രായം തേടിയില്ലെന്നും പട്ടികയിൽ തിരുത്തൽ വേണമെന്നും ആവശ്യം ഉയർന്നു.