അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സസ്പെൻഷനിലായിരുന്ന ഉദ്യോഗസ്ഥന് കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായി പുനർ നിയമനം. ചുമതല ഏറ്റെടുത്തതിന് പിന്നാലെ കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് ആക്രണവുമായി ബന്ധപ്പെട്ട അന്വേഷണച്ചുമതലയും കൈമാറി. പ്രധാന പദവികളിൽ നിയമിക്കരുതെന്ന സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ നിർദേശം ലംഘിച്ചുവെന്ന് കാട്ടി പൊലീസ് അസോസിയേഷനിലെ ഒരുവിഭാഗം ഡിജിപിയ്ക്ക് പരാതി നൽകി.
തൃശൂരിൽ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പിയായിരുന്ന സമയത്താണ് ബിജു.കെ.സ്റ്റീഫനെതിരെ വിജിലൻസ് അന്വേഷണമുണ്ടായത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു പരാതി. അന്വേ·ഷണത്തിൽ മുപ്പത്തി ഒൻപത് ലക്ഷത്തി പതിനഞ്ചായിരത്തി അഞ്ഞൂറ്റി എൺപത് രൂപ അനധികൃതമായി സമ്പാദിച്ചുവെന്ന് തെളിഞ്ഞു. ഇതിന് പിന്നാലെ ഇദ്ദേഹം സസ്പെൻഷനിലായി. ഓഗസ്റ്റ് എട്ടിന് ചേർന്ന സസ്പെൻഷൻ റിവ്യൂ കമ്മിറ്റി ബിജു.കെ.സ്റ്റീഫനെ സർവീസിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചു. സുപ്രധാന പദവികൾ നൽകരുതെന്നായിരുന്നു നിർദേശം. ഇത് മറികടന്നാണ് സസ്പെൻഷൻ നീങ്ങിയതിന് പിന്നാലെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായി നിയമിച്ചത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ബോംബേറുമായി ബന്ധപ്പെട്ട അന്വേ·ഷണച്ചുമതലയും നൽകി. വയനാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.കെ.രാധാകൃഷ്ണനായിരുന്നു നിലവിൽ കേസ് അന്വേഷിച്ചിരുന്നത്.
നാല് മാസം മുൻപുണ്ടായ ആക്രമണത്തെക്കുറിച്ച് അഞ്ച് ഉദ്യോഗസ്ഥർ അന്വേ·ഷിച്ചെങ്കിലും തുമ്പൊന്നും കിട്ടിയിരുന്നില്ല. മുൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ കെ.ജയനാഥിനെ സ്ഥലംമാറ്റിയത് അന്വേ·ഷണത്തിലെ മെല്ലെപ്പോക്കെന്ന് ആരോപിച്ചായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി നേരിട്ട ഉദ്യോഗസ്ഥനത്തെന്ന നിയമിച്ച് തുമ്പുണ്ടാക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ ശ്രമം. ഇദ്ദേഹത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് അസോസിയേഷനിലെ ഒരു വിഭാഗം ഡിജിപിയ്ക്ക് പരാതി നൽകിയിട്ടുണ്ട്.