അത്യാസന്നനിലയിലായ നവജാത ശിശുവുമായി പോയ ആംബുലന്‍സിന് വഴിമുടക്കി കാര്‍ അലക്ഷ്യമായി ഒാടിച്ചെന്ന് മാതാപിതാക്കള്‍ മനോരമ ന്യൂസിനോട്. ആശുപത്രിയിലെത്തിക്കാന്‍ അഞ്ച് മിനുട്ട് വൈകിയിരുന്നെങ്കില്‍ കുഞ്ഞിന്റെ ജീവന്‍ അപടകത്തിലാകുമായിരുന്നെന്നും മാതാപിതാക്കള്‍ പറഞ്ഞു. എന്നാല്‍ ആംബുലന്‍സിന് എസ്കോര്‍ട്ട് പോയെന്ന വിചിത്രവാദമാണ് വഴിമുടക്കിയ ഡ്രൈവര്‍ പൊലീസിന് മുന്‍പില്‍ വച്ചത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് സാബുവും ഭാര്യ അനിതയും ജനിച്ച് ഇരുപത് മിനുട്ട് മാത്രമായ പൊന്നോമന മകനുമായി ആംബുലന്‍സില്‍ കളമശേരി മെഡിക്കല്‍ കോളജിലേക്ക് പാഞ്ഞത്. നിമിഷങ്ങള്‍ക്ക് മുന്‍പ് പ്രസവിച്ചതിന്റെ വേദന സഹിച്ച് ആംബുലന്‍സില്‍ ഇരിക്കുന്ന അനിതയും ശ്വാസംതടസം കാരണം പിടഞ്ഞ് നിലവിളിക്കുന്ന കുഞ്ഞും. ഇവരുടെ ജീവന്‍ രക്ഷിക്കാനായിരുന്നു ഈ പാച്ചില്‍. ചുണങ്ങംവേലിയിലെത്തിയപ്പോഴാണ് വഴിമുടക്കി കാര്‍ മുന്നില്‍ പെട്ടത്. ആംബുലന്‍സിന്റെ മുന്‍വശത്തിനരുന്നവര്‍ വിളിച്ച് പറഞ്ഞിട്ട് പോലും കാര്‍ മാറ്റാന്‍ തയാറായില്ല.
കുഞ്ഞ് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. കാര്‍ ഒാടിച്ച ആലുവ പൈനാടത്ത് വീട്ടില്‍ നിര്‍മല്‍ ജോസിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടിയെടുത്തതായി ജോയിന്റ് ആര്‍ടിഒ അറിയിച്ചു. ഇന്നലെ വൈകിട്ട് എടത്തല പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ നിര്‍മലിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പൊലീസ് കസ്റ്റിഡിയിലെടുത്ത കാര്‍ ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറി.