നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കാൻ ധാരണ. കൊച്ചിയിൽ എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക അന്വേഷണ സംഘത്തിൻറേതാണ് തീരുമാനം. കുറ്റപത്രം തയാറാണെന്നും ഉടൻ സമർപ്പിക്കുമെന്നും ആലുവ റൂറൽ എസ് പി എ. വി ജോർജ് വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ തെളിവുകൾ വിലയിരുത്താനും കുറ്റപത്രം സമർപ്പിക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കാനുമാണ് യോഗം ചേർന്നത്. ആലുവ പൊലീസ് ക്ലബിൽ ചേരാൻ തീരുമാനിച്ച യോഗം പിന്നീട് കൊച്ചി പൊലീസ് സേഫ് ഹൗസിലേക്ക് മാറ്റി. ദിലീപിനെ കേസിൽ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് ധാരണ. ദിലീപ് പറഞ്ഞതനുസരിച്ചാണ് നടിയെ ആക്രമിച്ചതെന്ന കണ്ടെത്തലിൻറെ അടിസ്ഥാനത്തിലാണ് ദിലീപിനെ മുഖ്യപ്രതിയാക്കാനുള്ള തീരുമാനം. നടിയെ ആക്രമിച്ച വ്യക്തികൾക്ക് നടിയോട് മുൻവൈരാഗ്യമില്ലെന്നും ദിലീപിന് വേണ്ടിയാണ് ആക്രമണം നടത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറയുന്നു. കൂട്ടമാനംഭംഗവും ഗൂഢാലോചനയും ഒരുമിച്ച് ദിലീപിനെതിരെ ചുമത്തിയതിൽ തെറ്റില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. കുറ്റപത്രം തയാറാണെന്നും ഉടൻ സമർപ്പിക്കുമെന്നും ആലുവ റൂറൽ എസ് പി എ. വി ജോർജ് വ്യക്തമാക്കി.
സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. എ സുരേശൻ യോഗത്തിൽ പങ്കെടുത്തില്ലെങ്കിലും ഫോണിൽ അന്വേഷണസംഘം നിയമപരമായ സംശയങ്ങൾ ആരാഞ്ഞു. ദിലീപിനെതിരെ ഇരുപതിലധികം ശക്തമായ തെളിവുകളുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.