ചെന്നൈ ∙ തമിഴ്നാട്ടിൽ കടലൂരിനു സമീപം രാമനാഥത്തു കാറപകടത്തിൽ നാലു മലയാളികളും ഡ്രൈവർ ഉൾപ്പെടെ മൂന്നു തമിഴ്നാട് സ്വദേശികളും മരിച്ചു. മലയാളികളിൽ മൂന്നു പേർ ഒരേ കുടുംബത്തിൽപ്പെട്ടവരും മറ്റൊരാൾ ഇവരുടെ സുഹൃത്തുമാണ്.
പത്തനംതിട്ട മല്ലപ്പള്ളി കോട്ടാങ്ങൽ വട്ടപ്പാറ പുളിച്ചുമാക്കൽ ഏലിയാമ്മയുടെ മക്കളായ പ്രകാശ് (37), പ്രദീപ് (33), പ്രകാശിന്റെ ഭാര്യ പ്രിയ (34), പന്തളം മങ്ങാരം ഇടത്തറയിൽ തങ്കച്ചന്റെ മകൻ ജോഷി (29), തമിഴ്നാട് സ്വദേശികളായ മിഥുൻ, ശരവണൻ (കുട്ടി), ഡ്രൈവർ ശിവ എന്നിവരാണു മരിച്ചത്. പ്രിയയുടെ സഹോദരി പ്രിൻസി പരുക്കുകളോടെ ആശുപത്രിയിലാണ്.
ഇന്നലെ പുലർച്ചെ രണ്ടുമണിയോടെ ഇവരുടെ കാർ നിയന്ത്രണം വിട്ടു മരത്തിലിടിക്കുകയായിരുന്നു. ചെന്നൈ– തിരുച്ചിറപ്പള്ളി ദേശീയപാതയിലാണ് അപകടം നടന്ന രാമനാഥം. ചെന്നൈയിൽനിന്ന് 250 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ഏലിയാമ്മയുടെ സഹോദരിയുടെ മകന്റെ ഇന്നു നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു നാട്ടിലേക്കുള്ള യാത്ര. പ്രകാശ് ചെന്നൈ ബിൽറൂത്ത് ആശുപത്രിയിൽ റേഡിയോളജിസ്റ്റും മല്ലപ്പള്ളി മാരിക്കൽ കുടുംബാംഗമായ പ്രിയ ചെന്നൈ ചിന്താമണി ആശുപത്രിയിൽ നഴ്സുമാണ്. പ്രദീപ് സ്വകാര്യ പ്രസിലെ ജോലിക്കു പുറമേ റസ്റ്ററന്റും നടത്തുന്നുണ്ട്.
അമിഞ്ചിക്കര ഫോർത്ത് സ്ട്രീറ്റ് പി.പി. ഗാർഡനിലായിരുന്നു ഇവരുടെ താമസം. മലേഷ്യയിലായിരുന്ന ജോഷി ചെന്നൈയിലെത്തി ഇവർക്കൊപ്പം യാത്രയിൽ ചേരുകയായിരുന്നു. അമ്മ: ഗ്രേസി. സഹോദരിമാർ: ജിൻസി, ജിഷ.