നടി ആക്രമണത്തിനു പിന്നിലെ ഗൂഡാലോചന കേസിന്റെ കുറ്റപത്രം സമർപ്പിക്കാനിരിക്കെ നടൻ ദിലീപിനെതിരെ പുതിയ കണ്ടെത്തലുമായി അന്വേഷണ സംഘം. നടി ആക്രമിക്കപ്പെട്ട ദിവസവും അതിനടുത്ത ദിവസങ്ങളിലും താൻ ആശുപത്രിയിലായിരുന്നു എന്ന് വരുത്തിതീർക്കാൻ ദിലീപ് വ്യാജരേഖ ചമച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ ചികിൽസാ രേഖകൾ വ്യാജമല്ലെന്ന് ദിലീപിനെ ചികിൽസിച്ച ഡോക്ടർ പറഞ്ഞു.
ഈ വർഷം ഫെബ്രുവരി പതിനേഴിന് രാത്രിയാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. സംഭവത്തിനു പിന്നിലെ ഗൂഡാലോചനയെ കുറിച്ചുള്ള ചോദ്യം ചെയ്യലിനിടെ ഫെബ്രുവരി 14 മുതൽ 17 വരെ താൻ ആലുവയിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നെന്നും സംഭവത്തെ പറ്റി ഒന്നും അറിയില്ലെന്നും ദിലീപ് മൊഴി നൽകിയിരുന്നു. ഇതിനെ സാധൂകരിക്കാൻ ചില ചികിൽസാ രേഖകളും ദിലീപ് നൽകി.എന്നാൽ ദിലീപിന്റെ വാദം കളവാണെന്നും ഈ ദിവസങ്ങളിൽ ദിലീപ് സിനിമ ഷൂട്ടിങ്ങിന് എത്തിയിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ദിലീപ് നൽകിയ ചികിൽസാ രേഖകൾ വ്യാജമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തി. അതേ സമയം പൊലീസ് വാദം ദിലീപിനെ ചികിൽസിച്ച ആലുവ അൻവർ ആശുപത്രിയിലെ ഡോക്ടർ ഹൈദരലി പറഞ്ഞു.
പനി ബാധിച്ചതിനെ തുടർന്ന് ഈ ദിവസങ്ങളിൽ രാവിലെ ആശുപത്രിയിൽ എത്തി കുത്തിവയ്പ്പെടുക്കുകയും ഡ്രിപ്പിട്ട് വിശ്രമിച്ചശേഷം വൈകീട്ട് ദിലീപ് തിരിച്ച് വീട്ടിലേക്ക് പോകുകയുമായിരുന്നു പതിവെന്ന് പൊലീസ് പറയുന്നു. രാത്രിയിൽ ആശുപത്രിയിലെ നഴ്‌സിങ്ങ് ജീവനക്കാർ വീട്ടിലെത്തി കുത്തിവയ്പ്പെടുക്കുകയായിരുന്നെന്നും ഡോക്ടർ പറയുന്നു.
ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാത്തതിനാൽ ഒ.പി ചീട്ട് മാത്രമാണ് ദിലീപ് ഉപയോഗിച്ചിരുന്നതെന്നും ഈ രേഖകളെല്ലാം അന്വേഷണ ഉദ്യോഗസ്‌ഥർക്ക് കൈമാറിയിരുന്നെന്നും ഡോക്ടർ പറഞ്ഞു. എന്നാൽ ഡോക്ടറിൽ നിന്ന് ലഭിച്ച രേഖകളും ദിലീപ് സമർപ്പിച്ച രേഖകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. വിചാരണ ഘട്ടത്തിൽ ദിലീപിനെതിരായ പ്രധാന തെളിവുകളിലൊന്നായി ആശുപത്രി വാസവുമായി ബന്ധപ്പെട്ട രേഖകൾ മാറുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.