ചാലക്കുടി രാജീവ് വധക്കേസ് പ്രതിയായ അഭിഭാഷകൻ സി.പി.ഉദയഭാനുവിന്റെ വീട്ടിലും ഓഫിസുകളിലും പൊലീസ് റെയ്ഡ്. കൊല്ലപ്പെട്ട രാജീവ് ഉദയഭാനുവിനായി ഇടനില നിന്ന ഭൂമി ഇടപാടുകളുടെ രേഖകൾ കണ്ടെത്താനായിരുന്നു പരിശോധന.
ഭൂമിയിടപാടുകാരൻ രാജീവിനെ കൊലപ്പെടുത്തിയ കേസിൽ അഡ്വ. സി.പി ഉദയഭാനുവിനെതിരെ അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് പൊലീസ് പരിശോധന. ചാലക്കുടി മജിസ്ട്രേറ്റ് കോടതിയുടെ സെർച്ച് വാറൻറുമായാണ് പൊലീസ് എത്തിയത്. തൃപ്പുണിത്തുറയിലെ വീട്ടിലും കൊച്ചിയിലെ ഓഫിസിലും ഒരേ സമയമായിരുന്നു പരിശോധന. രാജീവ് ഇടനില നിന്ന ഭൂമിയിടപാടിന്റെ രേഖകൾ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഉദയഭാനു മൂന്നിടത്തായി ഭൂമി വാങ്ങാൻ കരാർ എഴുതിയപ്പോൾ രാജീവ് ഇടനിലക്കാരനായിരുന്നു. ഭൂമി തീറെഴുതാൻ കഴിയാതെ വന്നതോടെ അഭിഭാഷകന്റെ 70 ലക്ഷം രൂപ നഷ്ടപ്പെട്ടു. ഈ തുക രാജീവ് തട്ടിയെന്നായിരുന്നു അഭിഭാഷകന്റെ സംശയമെന്ന് പൊലീസ് പറയുന്നു. 70 ലക്ഷം തിരിച്ചുപിടിക്കാൻ രാജീവിനെ ബന്ദിയാക്കി ചില രേഖകളിൽ ഒപ്പുവയ്‌പിക്കാനായിരുന്നു പരിപാടിയെന്നും ഒപ്പുവയ്ക്കാൻ വിസമ്മതിച്ചപ്പോൾ രാജീവിനെ കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് ഭാഷ്യം. കേസിൽ കൊലയാളികളും ഗൂഢാലോചനക്കാരുമായി ആറു പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ഉദയഭാനുവിനെ അറസ്റ്റ് ചെയ്യാനായിട്ടില്ല. സാക്ഷി മൊഴികൾ, ഫോൺ വിളി പട്ടിക , സിസിടിവി ദൃശ്യങ്ങൾ തുടങ്ങി നിരവധി തെളിവുകൾ അഭിഭാഷകനെതിരെ ലഭിച്ചിട്ടുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിച്ച് കേസ് ശക്തമാക്കാനാണ് പൊലീസ് നീക്കം.