സി.പി.എം. പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന ബിജെപി വനിതാ നേതാവ് സരോജ് പാണ്ഡെയുടെ പ്രസ്താവനയ്ക്കെതിരെ നടന്‍ അലന്‍സിയര്‍ പരാതി നല്‍കി. കൊല്ലം ചവറ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം കണ്ണുരുട്ടിയാൽ അവരുടെ കണ്ണുകൾ വീട്ടിൽ കയറി ചൂഴ്ന്ന് എടുക്കുമെന്നായിരുന്നു ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡേയുടെ പ്രസ്താവന. പ്രകോപനം ഉണ്ടായാൽ സംസ്ഥാന സർക്കാരിനെ പിരിച്ചുവിടുമെന്നും സരോജ് പാണ്ഡേ പറഞ്ഞിരുന്നു. എന്നാൽ അക്രമം തുടര്‍ന്നാല്‍ ഉണ്ടാകുന്ന സാഹചര്യത്തെക്കുറിച്ചായിരിക്കാം അവര്‍ പ്രതികരിച്ചതെന്നായിരുന്നു കുമ്മനം രാജശേഖരന്റെ വിശദീകരണം.
തന്റെ കണ്ണുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി സരോജ് പാണ്ഡെയാണെന്നും കണ്ണുകൾക്ക് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടാണ് അലൻസിയർ കൊല്ലം ചവറ പൊലീസ് സ്റ്റേഷനിൽ വാക്കാൽ പരാതി അറിയിച്ചത്.കണ്ണുകൾ കറുത്ത തുണികൊണ്ട് മൂടിക്കെട്ടിയാണ് അലൻസിയർ പൊലീസ് സ്റ്റേഷനിലെത്തിയത്. തിരുവനന്തപുരത്ത് നിന്ന് കൊച്ചിക്കുള്ള യാത്രക്കിടെയാണ് അലൻസിയർ ചവറ സ്റ്റേഷനിലത്തിയത്. എന്നാൽ രേഖാമൂലം പരാതി നൽകാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചു.