മൂന്നാർ ∙ തമിഴ്നാട്ടിലേക്ക് ഓട്ടം വിളിച്ചുകൊണ്ടുപോയി ഓട്ടോഡ്രൈവർ ശരവണനെയും (17) സുഹൃത്ത് ജോൺ പീറ്ററിനെയും (19) കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി മണി മൂന്നാറിലെത്തിയത് സ്വന്തം അമ്മാവനും എല്ലപ്പെട്ടി സ്വദേശിയുമായ ചെല്ലദുരൈയെ കൊലപ്പെടുത്താനെന്നു പൊലീസ്. എന്നാൽ അതിനു സാഹചര്യം ഒത്തുകിട്ടാതിരുന്നതിനാൽ ശരവണനെയും ജോണിനെയും കൊലപ്പെടുത്തിയെന്നാണ് ഇയാൾ സെന്തിലിനെ ഫോണിൽ വിളിച്ചറിയിച്ചത്.
തമിഴ്നാട്ടിൽ കൊലപാതക കേസിൽ പ്രതിയായതിനെ തുടർന്നു നാലുവർഷം മുൻപ് മണി എല്ലപ്പെട്ടി എസ്റ്റേറ്റിലെത്തി കുറച്ചുദിവസം ഒളിച്ചു താമസിച്ചിരുന്നു. ഇയാളുടെ ബന്ധുക്കൾ എല്ലപ്പെട്ടിയിലുണ്ട്. മണി ഇവിടെയുള്ള വിവരം മണത്തറിഞ്ഞ തമിഴ്നാട് പൊലീസ് ഇയാളുടെ ബന്ധുവിന്റെ വീടു വളഞ്ഞെങ്കിലും ഇയാൾ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. അന്നു തന്നെക്കുറിച്ചു പൊലീസിനു വിവരം കൈമാറിയതു ചെല്ലദുരൈ ആണെന്ന സംശയത്തിലാണ് ചെല്ലദുരൈയെ വകവരുത്താൻ തീരുമാനിച്ചത്.
മൂന്നാർ തേയിലത്തോട്ടം മേഖലയിലെ വ്യാജമദ്യ വിൽപന സംഘത്തിലെ പ്രധാനിയാണ് ചെല്ലദുരൈ. ഇയാളെ ഓഗസ്റ്റ് 13നു വ്യാജമദ്യം സഹിതം മൂന്നാർ പൊലീസും ഇയാളുടെ ഭാര്യ മരിയ കസ്തൂരിയെ കഴിഞ്ഞ മാസം 25നു മദ്യവിൽപനയ്ക്കിടെ എക്സൈസും അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട് പൊലീസ് ചെല്ലദുരൈയെ കസ്റ്റഡിയിലെടുത്ത് തമിഴ്നാട്ടിലേക്കു കൊണ്ടുപോയി.