ചരക്കുസേവനനികുതിയിൽ കുരുങ്ങി പൊതുമരാമത്ത് വകുപ്പിന്റെ നിർമാണപ്രവർത്തനങ്ങൾ പാതിവഴിയിൽ. മഴക്കാലപൂർവ റോഡ് അറ്റകുറ്റപ്പണികൾക്കായി അനുവദിച്ച 300 കോടിരൂപയിൽ പത്തുശതമാനത്തോളം മാത്രമാണ് ഇതുവരെ ചെലവഴിക്കാനായത്. തദ്ദേശസ്വയംഭരണവകുപ്പിന്റെ പദ്ധതികളുടെ ടെണ്ടറിൽ പങ്കെടുക്കാതെ കരാറുകാർ വിട്ടുനിൽക്കുകയാണ്. പ്രശ്നപരിഹാരത്തിന് നാളെ ധനമന്ത്രി കരാറുകാരുടെ യോഗം വിളിച്ചു.
ചരക്കുസേവനനികുതി വന്നതോടെ കരാറുകാരുടെ നികുതി നാലിൽ നിന്ന് പന്ത്രണ്ട് ശതമാനമായി ഉയർന്നതാണ് പ്രതിസന്ധിക്കുകാരണം. നിർമാണത്തിലിരിക്കുന്ന പദ്ധതികൾക്ക് നികുതിയിനത്തിൽ എട്ടുശതമാനം നഷ്ടപരിഹാരം നൽകണമെന്നാണ് കരാരുകാരുടെ ആവശ്യം. ഇക്കാര്യത്തിൽ തീരുമാനമാകാത്തതിനാൽ കരാറുകാർ നിസഹകരണത്തിലാണ്. തദ്ദേശസ്വയംഭരണവകുപ്പിന്റെ പുതിയ കരാറുകൾ എടുക്കാനാളില്ല. ജി.എസ്.ടിക്കൊപ്പം ക്വാറി സമരവും മഴയും കൂടിയായതോടെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണിയും ഇഴയുകയാണ്.
സമരം 118 ദിവസംപിന്നിട്ടതോടെ പ്രശ്ന പരിഹാരത്തിന് ധനമന്ത്രി തോമസ് ഐസക് നാളെ കരാരുകാരുമായി ചർച്ച നടത്തും. അടുത്ത സാമ്പത്തികവർഷം മുതൽ പ്രവർത്തിയുടെ തുകയും ജി.എസ്.ടിയും പ്രത്യേകം രേഖപ്പെടുത്തി ടെണ്ടർ ചെയ്യുന്നതിനോട് ധനവകുപ്പ് അനുകൂലമാണ്. എട്ടുശതമാനം നഷ്ടപരിഹാരമെന്ന കരാറുകാരുടെ ആവശ്യത്തിലും കൂടി ഒത്തുതീർപ്പിലെത്തിയാൽ സമരം തീരാനാണ് സാധ്യത. ജി.എസ്.ടി കൗൺസിൽ പരിഹരിക്കേണ്ട പ്രശ്നങ്ങളുന്നയിച്ച് അടുത്തമാസം ഏഴിന് ഡൽഹിയിലും കരാറുകാർ പ്രതിഷേധസമരം നടത്തും.