കണ്ണീർ വീഴുന്ന കേരളം എങ്ങനെയാണ് ദൈവത്തിന്റെ സ്വന്തം നാട് ആവുകയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയുടെ പത്തനംതിട്ട ജില്ലയിലെ പദയാത്ര ഇലന്തൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വ്യത്യസ്തമായ ആശയങ്ങളിൽ വിശ്വസിക്കുന്നുവെന്നതിന്റെ പേരിൽ സ്ത്രീകളെ വരെ കൊന്നൊടുക്കുകയാണ് സിപിഎം. കേരളത്തിൽ ഇതുവരെ 280 ബിജെപി– ആർഎസ്എസ് പ്രവർത്തകർ സിപിഎം ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. സിപിഎം ഭരിക്കുമ്പോഴാണ് ഇതിൽ 120 പേർ കൊല്ലപ്പെട്ടത്.
84 പേർ മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിൽപ്പെട്ടവരാണ്. ഇങ്ങനെയുള്ള സിപിഎമ്മിന് ജനാധിപത്യത്തെക്കുറിച്ചു സംസാരിക്കാൻ എന്തവകാശമെന്ന് അവർ ചോദിച്ചു. അക്രമങ്ങൾക്കെതിരെ ന്യൂഡൽഹിയിൽ സിപിഎം ഓഫിസിലേക്കു ദിനംപ്രതിയെന്നോണം മാർച്ച് നടത്തുന്നുണ്ട്. ബലിദാനികളുടെ കുടുംബങ്ങൾക്കു നീതി കിട്ടും വരെ ഇത്തരം പ്രക്ഷോഭ പരിപാടികൾ തുടരുമെന്ന് അവർ പറഞ്ഞു. പ്രസംഗം വി. മുരളീധരൻ മലയാളത്തിലേക്കു മൊഴിമാറ്റം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, സ്മൃതി ഇറാനിക്ക് പുഷ്പകിരീടം ചാർത്തി. ജാഥാ ക്യാപ്റ്റൻ കുമ്മനം രാജശേഖരന് അവർ പതാക കൈമാറി.
കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ബിജെപി നേതാക്കളും വേദിയിൽ ഉണ്ടായിരുന്നു. പദയാത്ര ഉദ്ഘാടനം ചെയ്ത സ്മൃതി ഇറാനി, ഇലന്തൂരിൽ നിന്ന് വാര്യാപുരം വരെ നടന്നു. കൊലപാതക രാഷ്ട്രീയം നിർത്തിയില്ലെങ്കിൽ കമ്യൂണിസ്റ്റ് നേതാക്കളുടെ വീട്ടുപടിക്കൽ വരെ ബിജെപി പ്രവർത്തകർ ചെല്ലുമെന്ന് ചെങ്ങന്നൂരിലെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സ്മൃതി ഇറാനി പറഞ്ഞു. കേരളത്തെ രാഷ്ട്രീയ ശ്മശാനമാക്കാനുള്ള സിപിഎം നീക്കം എന്തു വില കൊടുത്തും ചെറുക്കും. 1962ലെ യുദ്ധ വേളയിൽ ചൈനയ്ക്കൊപ്പം നിന്നവർ മിന്നലാക്രമണത്തെ വിമർശിച്ചു. പട്ടാളത്തെ വിമർശിച്ച കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരുന്നതിൽ അദ്ഭുതമില്ലെന്നും അവർ പറഞ്ഞു.