വേങ്ങര വോട്ടെടുപ്പിന്റെയന്ന് സർക്കാർ പ്രഖ്യാപിച്ച സോളർ അന്വേഷണം തിരഞ്ഞെടുപ്പുഫലത്തെ സ്വാധീനിച്ചില്ലെന്ന് വിലയിരുത്തൽ. സോളർ ബോംബ് ബാധിച്ചില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു. എന്നാൽ സോളർ സ്വാധീനിച്ചിട്ടുണ്ടാകാമെന്നാണ് വി.എസ്.അച്യുതാനന്ദന്റെ പ്രതികരണം.
വേങ്ങരയിൽ വോട്ടെടുപ്പ് തുടങ്ങി മൂന്നുമണിക്കൂർ പിന്നിട്ടപ്പോഴായിരുന്നു സോളാർ ബോംബ് പൊട്ടിയത്. അപ്പോഴേക്കും വേങ്ങരയിലെ 22 ശതമാനം വോട്ടർമാരും വിധിയെഴുതിക്കഴിഞ്ഞിരുന്നു. ഉപതിരഞ്ഞെടുപ്പു ദിവസം അന്വേഷണം പ്രഖ്യാപിച്ചതിൽ രാഷ്ട്രീയമുണ്ടെന്ന് പിന്നാലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സോളറിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടും തൊട്ടുമുമ്പ് നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പിനേക്കാൾ പോളിങ് നാലുശതമാനം ഉയരുകയാണ് ചെയ്തത്. പി.കെ.കുഞ്ഞാലിക്കുട്ടിയിൽ നിന്ന് കെ.എൻ.എ.ഖാദറിലേക്കുള്ള ദൂരമാണ് ലീഡ് കുറയുന്നതിനുള്ള മുഖ്യകാരണമെന്നും അതിൽ സോളറിന് പങ്കില്ലെന്നും യു.ഡി.എഫ് വിലയിരുത്തുന്നു.
പോളിങ് ദിവസം സോളറിൽ ബലാൽസംഗക്കുറ്റം ഉൾപ്പടെ ചുമത്തിയെങ്കിലും അതിനെയൊക്കെ അതിജീവിച്ചെന്ന് കെ.മുരളീധരൻ. സി.പി.എമ്മും വേങ്ങരയിൽ സോളർ താപമുണ്ടായതായി കാണുന്നില്ല. എന്നാൽ സോളർ വിവാദക്കാലത്ത് ഉമ്മൻചാണ്ടിയെ ഗുരുതരമായി മുറിവേൽപിച്ച വി.എസ് അച്യുതാനന്ദന് ഭിന്നാഭിപ്രായമുണ്ട്.
വേങ്ങര ഫലത്തെ ബാധിച്ചില്ലെങ്കിലും സോളർ അന്വേഷണം ഭാവിരാഷ്ട്രീയത്തെ സ്വാധീനിക്കുമെന്ന കാര്യത്തിൽ ഇരുമുന്നണിക്കും അഭിപ്രായവ്യത്യാസമില്ല.