കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ വോട്ട് വിഹിതത്തിൽ വൻ കുറവാണ് ഇത്തവണ യുഡിഎഫിന് ഉണ്ടായത്. ലീഗിന് നഷ്ടപെട്ട വോട്ടുകൾ എല്‍ഡിഎഫിന്റെയും എസ്ഡിപിഐയുടെയും പെട്ടിയിലാണ് വീണത്.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പി.കെ കുഞ്ഞാലിക്കുട്ടിയ്ക്ക് ലഭിച്ചത് 38057 വോട്ടിന്റെ ഭൂരിപക്ഷം. 14747 വോട്ടിന്റെ കുറവാണ് ഇത്തവണ ഉണ്ടായത്. അതേ സമയം ഏഴായിരം വോട്ടുകൾ എൽഡിഎഫിന് കൂടി. ഇരുപത്തി മൂവായിരത്തിൽ ഭൂരിപക്ഷം പിടിച്ചു കെട്ടാനായത് ചെറിയ നേട്ടമല്ലെന്നാണ് എൽഡിഎഫ് ക്യാംപിലെ വിലയിരുത്തൽ. എന്നാൽ ചിലർ വോട്ടു ചെയ്യാതെ മാറി നിന്നതാണ് ഭൂരിപക്ഷം കുറയാൻ കാരണമെന്നാണ് കെ.എൻ.എ ഖാദറിന്റെ പക്ഷം. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിയ്ക്കും.
എസ്ഡിപിഐയ്ക്ക് വോട്ടു വർധിച്ചത് യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികളെ ഒരു പോലെ അലോസരപ്പെടുത്തി. ജനരക്ഷാ യാത്ര വേങ്ങരയിലൂടെ വഴി തിരിച്ചു വിട്ടും കേന്ദ്ര മന്ത്രിമാരെ വരെ രംഗത്തിറക്കിയും പ്രചാരണം നടത്തിയ ബിജെപിയ്ക്കകട്ടെ ആയിരത്തി ഇരുന്നൂറിലധികം വോട്ടുകൾ കുറയുകയും ചെയ്തു. 2 ശതമാനം പോളിങ് കൂടിയിട്ടും ബിജെപി പിന്നോക്കം പോയി.