വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ വിജയം യുഡിഎഫിന് തന്നെ. ലീഗിലെ കെ.എന്‍.എ ഖാദര്‍ 23, 310 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഇടതു സ്ഥാനാർഥി പി.പി.ബഷീറിനെ പരാജയപ്പെടുത്തി. ഭൂരിപക്ഷം താഴ്ന്നെങ്കിലും, വോട്ടെണ്ണല്‍ തുടങ്ങിയതുമുതല്‍ ആരംഭിച്ച ലീഗ് പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനത്തിന് കുറവുണ്ടായില്ല.
ഒരു മാസം നീണ്ട നേർക്കുനേർ പ്രചാരണ പോരാട്ടങ്ങൾക്കൊടുവിലാണ് കെ.എൻ.എ ഖാദറിന്റെ വിജയം. ഇടതു സ്ഥാനാർഥി പി.പി ബഷീറിന്റെ സ്വന്തം ഗ്രാമപഞ്ചായത്തായ എ.ആർ. നഗറിൽ നിന്ന് വോട്ടെണ്ണൽ ആരംഭിച്ചതു മുതൽ കെ.എൻ. എ ഖാദറിന്റെ ഭൂരിപക്ഷം ക്രമാനുഗതമായി ഉയർന്നു കൊണ്ടിരുന്നു. ഒരു വട്ടം മാത്രം ഖാദറിന്റെ കുതിപ്പിനെ ബഷീർ മറികടന്ന് 10 വോട്ടുകൾക്ക് മുന്നിലെത്തി. പിന്നീടങ്ങോട്ട് കെ.എൻ.എ ഖാദർ മാത്രം.
ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ തന്നെ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ 2016ലെ ഭൂരിപക്ഷം ഖാദറിന് ലഭിക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞിരുന്നു. വോട്ടെണ്ണലിന് മുന്നെ വിജയം ഉറപ്പിച്ചു ലീഗ് പ്രവർത്തകർ കൗണ്ടിങ്ങ് സെൻററിന് മുന്നിലെ നിരത്ത് കീഴടക്കിയിരുന്നു.