ജനരക്ഷായാത്ര വഴിതിരിച്ചു വിട്ട് വേങ്ങരയിൽ വൻ സ്വീകരണം വരെ ഒരുക്കിയെങ്കിലും മണ്ഡലത്തിലെ വോട്ടർമാർ ബിജെപിയെ സ്വീകരിച്ചില്ല. വേങ്ങരയിൽ ബിജെപിയെ നാലാം സ്ഥാനത്തേക്കു തള്ളി എഡ്സിപിഐ മൂന്നാം സ്ഥാനത്തെത്തി. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിനേക്കാൾ 1327 വോട്ടിന്റെ കുറവാണ് ഇത്തവണ വേങ്ങരയിൽ ബിജെപിക്കുള്ളത്. 2016ൽ ബിജെപിയുടെ പി.ടി.ആലിഹാജി 7055 വോട്ടു നേടിയപ്പോൾ ഇത്തവണ കെ.ജനചന്ദ്രൻ നേടിയത് 5728 വോട്ടു മാത്രം.
അതേസമയം എസ്ഡിപിഐ നേട്ടം കൊയ്തു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 3049 വോട്ടു മാത്രം നേടിയ എസ്ഡിപിഐ ഇത്തവണ നേടിയെടുത്തത് 8648 വോട്ടുകൾ– ഇരട്ടിയിലേറെ. 2016ൽ കല്ലന്‍ അബൂബക്കർ മാസ്റ്റർ എസ്ഡിപിഐ സ്ഥാനാർഥിയായപ്പോൾ ഇത്തവണ കെ.സി.നസീറാണ് മത്സരിച്ചത്.
2017ലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു നോക്കുമ്പോഴും ഇത്തവണ ബിജെപിക്ക് വോട്ടു കുറവാണ്. ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ വേങ്ങരയിൽ നിന്ന് 5952 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 224 വോട്ടിന്റെ കുറവ്. എസ്ഡിപിഐ ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല.
ഇത്തവണ പ്രധാനമായും ഹാദിയ കേസും ഫാഷിസവും ചർച്ചയാക്കിയായിരുന്നു എസ്ഡിപിഐയും ബിജെപിയും മണ്ഡലത്തിൽ വോട്ടു തേടിയത്. ദേശീയപാതയിലൂടെ കടന്നുപോകേണ്ടിയിരുന്ന ജനരക്ഷായാത്ര വേങ്ങരയിലേക്ക് തിരിച്ചുവിട്ട് സ്വീകരണവും ഒരുക്കി ബിജെപി. അതേസമയം ജനരക്ഷാ യാത്രയെ നേരിടാൻ മറ്റു മുന്നണി നേതാക്കൾ പ്രധാനമായും ഉപയോഗപ്പെടുത്തിയ വേദിയും വേങ്ങരയായിരുന്നു. അങ്ങനെയാണ് ഫാഷിസത്തിലേക്ക് തിരഞ്ഞെടുപ്പു ചർച്ച വഴിമാറുന്നതും.
ആരാണ് ഫാഷിസത്തിന്റെ വക്താക്കൾ എന്ന നിലയിൽ ആരോപണ പ്രത്യാരോപണങ്ങളിലും ഏർപ്പെട്ടു മുൻനിര പാർട്ടികളെല്ലാം. കേന്ദ്രമന്ത്രി ആർ.കെ.സിങ്ങും കുമ്മനം രാജശേഖരനും ഉൾപ്പെടെയുള്ള നേതാക്കളാണ് ബിജെപിക്കു വേണ്ടി മുന്നിട്ടിറങ്ങിയത്.
അതിനിടെ വേങ്ങര ഉപതിരഞ്ഞെടുപ്പിനുള്ള എൻഡിഎ സ്ഥാനാർഥിയുടെ പ്രചാരണത്തിൽ ബിഡിജെഎസ് പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ബിജെപിയുമായുള്ള തർക്കങ്ങൾ പരിഹരിക്കാത്ത സാഹചര്യത്തിലായിരുന്നു ഇത്. എല്ലാ തന്ത്രങ്ങളിലും ബിജെപിക്ക് കാലിടറിയപ്പോൾ നിശബ്ദമായി മുന്നേറിയ എസ്ഡിപിഐ നേട്ടം കൊയ്യുകയായിരുന്നു.