ലാവലിൻ കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് നാലാംപ്രതി കസ്തൂരിരംഗ അയ്യർ സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചു. ഒരേ കേസിലെ പ്രതികളോട് വ്യത്യസ്ത സമീപനം ശരിയല്ലെന്ന് ഹർജിയിൽ പറയുന്നു. ഈമാസം ഇരുപത്തിയേഴിന് ഹർജിയിൽ വാദം കേൾക്കും. കേസ് മൂടക്കളയാമെന്ന് പിണറായി കരുതേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പ്രതികരിച്ചു.
ലാവലിൻ അഴിമതിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം മൂന്ന് പേരെ ഇക്കഴിഞ്ഞ ഓഗസ്റ്റ് ഇരുപത്തിമൂന്നിന് ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. വൈദ്യുതി ബോർഡിലെ മൂന്ന് മുൻ ഉദ്യോഗസ്ഥരായ ആർ.ശിവരാജൻ, കെ.ജി.രാജശേഖരൻ, കസ്തൂരിരംഗ അയ്യർ എന്നിവർ വിചാരണ നേരിടണമെന്നും കോടതി ഉത്തരവിട്ടു. ക്രിമിനൽ നടപടി നിയമത്തിലെ മുന്നൂറ്റിതൊണ്ണൂറ്റിയേഴാം വകുപ്പിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി, സിബിഐ സമർപ്പിച്ച റിവിഷൻ ഹർജി പരിഗണിച്ച് വിധി പറഞ്ഞത്.
ഈവകുപ്പിൽ അനുശാസിക്കുന്ന പ്രകാരമല്ല ഹൈക്കോടതി പ്രവർത്തിച്ചതെന്ന് കസ്തൂരിരംഗ അയ്യർ സമർപ്പിച്ച ഹർജിയിൽ ആരോപിച്ചു. പിണറായി അടക്കം മൂന്ന് പേരെ ഒഴിവാക്കിയപ്പോൾ തന്നെ ഒഴിവാക്കിയില്ല. പകരം വിചാരണക്കോടതിക്ക് കേസ് അയക്കുകയായിരുന്നു. സുപ്രീംകോടതി ഇക്കാര്യം പരിശോധിക്കണമെന്നും പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നും കസ്തൂരിരംഗഅയ്യർ ആവശ്യപ്പെട്ടു. അതേസമയം, സിബിഐ ഇതുവരെ സുപ്രീംകോടതിയെ സമീപിച്ചില്ല.