കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം അധ്യാപകനെ പ്രിൻസിപ്പൽ നിർബന്ധിച്ച് രാജിവയ്പിച്ചു. മെഡിക്കൽ കൗൺസിൽ നിഷ്കർഷിച്ച മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാൽ മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് , പിജി സീറ്റുകളുടെ അംഗീകാരം നഷ്ടപ്പെടുന്നതിന്റെ ആശങ്ക മനോരമന്യൂസിൽ പങ്കുവച്ചതിനാണ് പ്രതികാര നടപടി. രാജിവച്ചില്ലെങ്കിൽ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അധ്യാപകൻ പി.എസ്. ജിനേഷ് രാജി സമർപ്പിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്നു വർഷമായി കോട്ടയം മെഡിക്കൽ കോളജിൽ ഫോറൻസിക് വിഭാഗം അധ്യാപകനാണ് പി.എസ്. ജിനേഷ്. എം.ബിബിഎസ് , പിജി പഠനം പൂർത്തിയാക്കിയതും ഇവിടെത്തന്നെ. മെഡിക്കൽ കൗൺസിൽ അംഗീകാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിരന്തരം ഇടപെടുന്ന ആൾ കൂടിയാണ് ജിനേഷ്. ഇക്കഴിഞ്ഞ ജൂലൈ 26, 27 തിയതികളിൽ മെഡിക്കൽ കൗൺസൽ നടത്തിയ പരിശോധനയിൽ കോട്ടയം മെഡിക്കൽ കോജിൽ വീഴ്ചകൾ കണ്ടെത്തിയിരുന്നു. അസിസ്റ്റൻറ് പ്രൊഫസർമാരുടെ ഉൾപ്പെടെ തസ്തികയിലുള്ള ഒഴിവ്, സ്കാനിങ്ങ് എക്സറെ സൗകര്യങ്ങൾ, പരീക്ഷാ ഹാൾ, ആന്റി റാഗിങ് സെൽ എന്നിവയുടെ അപര്യാപ്തത, തുടങ്ങി പത്ത് കാര്യങ്ങളാണ് വീഴ്ചയായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല സമാനപ്രശ്നങ്ങൾ കാരണം ഫോറൻസിക്, ജനറൽ മെഡിസിൻ ഉൾപ്പെടെയുള്ള പി.ജി കോഴ്സുകൾ നിലവിൽ അംഗീകാരമില്ലാതെയാണ് പ്രവർത്തിക്കുന്നത്. ഇത് സംബന്ധിച്ച് മനോരമ ന്യൂസ് നൽകിയ വാർത്തയിൽ അഗീകാരം നഷ്ടപ്പടുന്നതിൽ അധ്യാപകൻ എന്ന നിലയിലുള്ള ആശങ്ക ജിനേഷ് പങ്കുവച്ചിരുന്നു. വാർത്ത പുറത്തു വന്നതോടെ, സ്ഥാപനത്തെ അപമാനിച്ചു എന്നപേരിൽ ജിനേഷിനെ പുറത്താക്കാൻ തീരുമാനിക്കുകയായിരന്നു. എന്നാൽ കരിയർ മുന്നിൽ കണ്ട് ജിനേഷ് രാജി സമർപ്പിച്ചു.
സത്യം പറഞ്ഞതിനാണ് തന്നെ ക്രൂശിച്ചതെന്നാണ് ജിനേഷിന്റെ പക്ഷം. ഫോറൻസിക് വിഭാഗത്തിന്റെ അംഗീകാരം നഷ്ടപ്പെടാനിടയായ സാഹചര്യത്തിൽ വീഴ്ചകൾ പരിഹരിച്ച് അംഗീകാരം തിരികെ ലഭിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിട്ടും പ്രവർത്തനങ്ങൾ എവിടെയുമെത്തിയിട്ടില്ലെന്നും ജിനേഷ് പറയുന്നു. ഇക്കാര്യം ഉൾപ്പെടെ ചൂണ്ടിക്കാണിച്ച്് ജിനേഷിന്റെ നേതൃത്വത്തിൽ ഹൈക്കോടതിയെ വീണ്ടും സമീപിച്ച അവസരത്തിലാണ് പ്രതികാര നടപടി കൈക്കൊണ്ടത്.