മനോരമ ന്യൂസ് വാർത്തയെത്തുടർന്ന് കാൻസർ രോഗികളുടെ പെൻഷൻ അപേക്ഷാ മാനദണ്ഡത്തിൽ ആരോഗ്യ വകുപ്പ് ഇളവ് വരുത്തിയെങ്കിലും വയനാട്ടിലെ കാൻസർ രോഗികൾക്ക് ഇത് യാതൊരു തരത്തിലുള്ള ഗുണവും ചെയ്യില്ല. പുതിയ ഉത്തരവ് പ്രകാരം മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ അധികാരമുള്ള ഡോക്ടർമാർ ജില്ലയില്‍ ഇല്ല എന്നതാണ് കാരണം.
തിരുവനന്തപുരം ആർ.സി.സി. മലബാർ കാൻസർ സെന്റർ , കൊച്ചിൻ കാൻസർ സെന്റർ മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലെ ഡോക്ടർമാർമാർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് മാത്രമേ സ്വീകരിച്ചിരുന്നുള്ളു. കഴിഞ്ഞാഴ്ചയാണ് പെൻഷൻ അപേക്ഷയ്ക്കുള്ള ഈ മാനദണ്ഡങ്ങൾ റദ്ദ് ചെയ്യാൻ തീരുമാനിച്ചത്. ജില്ലാ-ജനറൽ ആശുപത്രികളിലെ കീമോതൊറാപ്പി ക്യുറേറ്റീവ് പാലിയേററീവ്, റേഡിയോ തെറാപ്പി ഡോക്ടർമാർക്ക് കൂടി പെൻഷൻ അപേക്ഷയ്ക്കുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാമെന്നായിരുന്നു ഉത്തരവ്.
എന്നാൽ ഇത്തരം ഡോക്ടർമാർ വയനാട് ജില്ലയിലെ ഒരു സർക്കാർ ആശുപത്രികളിലും ഇല്ല. നല്ലൂർനാട് ഒരു കാൻസർ സെന്ററുണ്ടെങ്കിലും പൂർണമായും പ്രവർത്തനക്ഷമമല്ല. ഇവിടെയുള്ള താൽക്കാലിക ഡോക്ടർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം നൽണമെന്നാണ് ആവശ്യം. ഉത്തരവിൽ മാറ്റം വരുത്താത്ത പക്ഷം പെൻഷൻ അപേക്ഷയ്ക്കുവേണ്ടി രോഗികൾക്ക് മറ്റു ജില്ലകളിലേക്ക് തന്നെ പോകേണ്ടി വരും.