എം.ഡി സ്ഥാനത്ത് നിന്ന് എം.ജി രാജമാണിക്യത്തെ മാറ്റിയത് കെഎസ്ആർടിസിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകും. കെഎസ്ആർടിസിയെ നന്നാക്കാനുള്ള ശ്രമത്തിനിടെ രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങാതിരുന്നതാണ് രാജമാണിക്യത്തെ പലർക്കും അനഭിമതനാക്കിയത്. ട്രേഡ് യൂണിയനുകളുടെ എതിർപ്പുകളും തിരിച്ചടിയായി
ചെലവ് കുറച്ചും കാര്യക്ഷമത കൂട്ടിയും കെഎസ്ആർടിസിയെ നല്ല വഴി നടത്താനുള്ള ശ്രമങ്ങൾ പാതിവഴിയിൽ നിൽക്കെയാണ് സർക്കാരിന്റെ അനാവശ്യ നടപടി. രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങാതിരുന്നതാണ് രാജമാണിക്യത്തെ ഗതാഗത മന്ത്രിയ്ക്കും വകുപ്പ് ഭരിക്കുന്ന പാർട്ടിക്കും അനഭിമതനാക്കിയത്. ഇ ടി എം മെഷീൻ ടെണ്ടർ വിളിക്കാതെ ഒരു സ്വകാര്യ കമ്പനിയിൽ നിന്ന് വാങ്ങണമെന്ന മന്ത്രിയുടെ ഓഫീസിന്റെ ആവശ്യം എം.ഡി തള്ളിയിരുന്നു. ഡിപ്പോകളിൽ ഹോർഡിങ്ങ്സ് വയ്ക്കാനുള്ള കരാർ നിലവിലുള്ളയാൾക്ക് നീട്ടിക്കൊടുക്കാതിരുന്നതും മന്ത്രിയുടെ പാർട്ടിക്കാർക്ക് ദഹിച്ചില്ല. ചില സ്വകാര്യബസുകളുടെ അനധികൃത സർവ്വീസ് കയ്യോടെ പിടികൂടിയതും രാജമാണിക്യത്തോടുള്ള എതിർപ്പ് കൂട്ടി.
അടുത്തിടെ വിരമിക്കാനിരിക്കുന്ന സെക്രട്ടേറിയറ്റിലെ ഒരു ഉദ്യോഗസ്ഥനെ കെ എസ് ആർ ടി സിയിൽ സ്ഥാനക്കയറ്റത്തോടെ നിയമിക്കാനുള്ള നീക്കത്തിനും എം.ഡി തടയിട്ടിരുന്നു. കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ രാജ മാണിക്യത്തെ എം ഡി സ്ഥാനത്ത് നില നിർത്തി ചെയർമാൻ സ്ഥാനം ഗതാഗത സെക്രട്ടറി ജ്യോതി ലാലിന് നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ അത് പോരെന്ന് ഗതാഗത മന്ത്രി നിലപാടെടുത്തതോടെ മുഖ്യമന്ത്രി വഴങ്ങുകയായിരുന്നു. ഇതിന് പുറമെ നഷ്ടം കുറയ്ക്കാൻ രാജമാണിക്യം സ്വീകരിച്ച നടപടികൾ തൊഴിലാളി യൂണിയനുകളുടെ എതിർപ്പിനും കാരണമായിരുന്നു. രാജ മാണിക്യത്തെ മാറ്റിയതോടെ കെ എസ് ആർ ടി സി യെ ക രകയറ്റാൻ ശ്രമിച്ചവർ തന്നെ അതിൻ്റെ കാറ്റൂരി വിട്ടെന്ന ആക്ഷേപം ശക്തമാണ്.