സോളര്‍ കേസുമായി ബന്ധമില്ലാത്ത ഇടപാടുകള്‍ക്കും ചിലര്‍ തന്നെ ചൂഷണംചെയ്തെന്ന പരാതി വീണ്ടും ഉന്നയിച്ച് സരിത നായര്‍. മുന്‍ കേന്ദ്രമന്ത്രിയുടെ മകന്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതി പുതിയ അന്വേഷണ സംഘത്തിനും കൈമാറും. സോളർ കേസിൽ ഉമ്മൻചാണ്ടിയടക്കമുള്ളവർക്കെതിരായ തുടരന്വേഷണത്തിനായി പ്രത്യേകസംഘം രൂപീകരിച്ച് സർക്കാർ ഉത്തരവ് ഉടനിറങ്ങും
ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായി സർക്കാർ ഉത്തരവിറങ്ങിയാൽ മാത്രമേ അന്വേഷണം ആരംഭിക്കാനാവു. സോളറുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകൾ പലയിടത്തായി നിലനിൽക്കുന്നതിനാൽ അന്വേഷണ വിഷയങ്ങളും സർക്കാർ ഉത്തരവിൽ വ്യക്തമാക്കണം. ഉത്തരവിറങ്ങിയാലുടൻ വിപുലമായ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് പൊലീസ്.
പീഡനപരാതിയുള്ളതിനാൽ സരിതയുടെ മൊഴിയെടുത്താലുടൻ ആരോപണവിധേയർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും. എന്നാൽ അറസ്റ്റ് പോലുള്ള നടപടികൾ ഉടൻ ഉണ്ടാവില്ല. എ.ഡി.ജി.പി കെ.പദ്മകുമാർ അടക്കമുള്ളവർ പ്രതിയാകുമെന്നതിനാൽ ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ വകുപ്പ് തല നടപടിക്കും സാധ്യതയുണ്ട്. അതേസമയം സോളർ ഇടപാടിന് പുറമെ മറ്റ് ചില ബിസിനസ് നടത്തിയപ്പോളും മുൻ കേന്ദ്രമന്ത്രിയുടെ മകനടക്കം ആറ് പേർ ചൂഷണത്തിനിരയാക്കിയെന്ന് സരിത ആരോപിച്ചു.
ആറ് മാസം മുൻപ് ക്രൈംബ്രാഞ്ച് സംഘത്തിന് രേഖാമൂലം ഈ പരാതി നൽകിയിരുന്നെന്നും പുതിയ സംഘത്തിന് വീണ്ടും പരാതി നൽകുമെന്നും സരിത പറഞ്ഞു.