വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നിട്ട് ഇന്ന് ഒരു വ്യാഴവട്ടം പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് മറുപടി കാത്തിരിക്കുന്നത് പതിമൂവായിരത്തിലധികം അപേക്ഷകൾ. വിവരാവകാശ കമ്മീഷൻ അംഗങ്ങളുടെ കസേരകൾ ഒഴിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് വർഷം ഒന്നാകുന്നു. ഭരണവർഗത്തിന് ഏറെ തലവേദന സൃഷ്ടിക്കുന്ന നിയമത്തിൽ വെള്ളം ചേർക്കാനുള്ള ശ്രമങ്ങൾ രാജ്യത്ത് നടക്കുന്നതായാണ് വിവരാവകാശ പ്രവർത്തകരുടെ ആരോപണം.
2005 ഒക്ടോബർ പന്ത്രണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ സുവർണ ലിപികളാൽ രേഖപെടുത്തിയ ദിനം. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ സർക്കാർ രാജ്യത്ത് വിവരാവകാശ നിയമം നടപ്പാക്കി. നിയമത്തിലൂടെ സർക്കാർ തലത്തിലെ നിരവധി അഴിമതികളാണ് പുറത്ത് വന്നത്.പന്ത്രണ്ട് വർഷത്തിനുള്ളിൽ സത്യത്തിനും നീതിക്കും വേണ്ടി പോരാടിയ അറുപത്തിയാറ് വിവരാവകാശ പ്രവർത്തകർക്ക് ജീവൻ നഷ്ടമായി. നൂറുകണിക്കിനാളുകൾ അതിക്രൂരമായി ആക്രമിക്കപ്പെട്ടു.
പരമോന്നത കോടതിപോലും വിവരാവകാശ നിയമത്തിന്റെ അന്തസന്തയ്ക്ക് നിരക്കാത്ത രീതിയിൽ വിധികൾ പുറപ്പെടുവിച്ചു. ജഡ്‍ജിമാരുടെ ചികിൽസാ ചെലവ് പരസ്യപ്പെടുത്തേണ്ടന്ന ഉത്തരവ് അതിൽ ഒന്നാണെന്ന് വിവരാവകാശപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. എൻഡിഎ സർക്കാർ വിവരാവകാശ നിയമത്തിൽ വെള്ളം ചേർക്കാൻ ശ്രമിക്കുന്നുവെന്ന ആക്ഷേപവും ഇതിനോടകം ഉയർന്ന് കഴിഞ്ഞു. സംസ്ഥാനത്തും സ്ഥിതി വ്യത്യസ്തമല്ല. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് മറുപടി കിട്ടാതെ പതിമൂവായിരത്തി അറുനൂറ്റിപതിനഞ്ച് അപേക്ഷകളാണ് വിവിധ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത്.
ഒരു വർഷമായി വിവരാവകാശ കമ്മീഷനിൽ നിയമനങ്ങളും നടക്കുന്നില്ല. 5 തസ്തികളാണ് കമ്മീഷനിൽ ഒഴിഞ്ഞുകിടക്കുന്നത്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും നിയമനം നടത്താതെ സർക്കാർ ഒളിച്ചുകളിക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്.