സോളർ കമ്മിഷൻറിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കാനുള്ള നെട്ടോട്ടത്തിലാണ് ആരോപണവിധേയരായ നേതാക്കളും കെ.പി.സി.സിയും. വിവരാവകാശ നിയമപ്രകാരമോ കോടതി വഴിയോ ഇതിനായി ശ്രമിക്കാനാണ് തീരുമാനം. അതേസമയം വിദഗ്ധ നിയമോപദേശം തേടാനും ഹൈക്കമാൻഡിനെ വിവരങ്ങൾ ധരിപ്പിക്കാനും നീക്കം ആരംഭിച്ചു.
എങ്ങിനെയുംസോളർ കമ്മിഷൻ റിപ്പോർട്ടിന്റെ സമ്പൂർണ്ണരൂപം വാങ്ങുക എന്നതാണ് കെപിസിസിയുടെ ആദ്യ ലക്ഷ്യം. നിയമപരമായും രാഷ്ട്രീയമായും നീങ്ങാൻ റിപ്പോർട്ട് ലഭിച്ചേമതിയാകൂ. വിവരാവകാശ നിയമപ്രകാരം അപേക്ഷിക്കും. അത് ലഭിച്ചില്ലെങ്കിൽ കോടതിവഴിനീങ്ങും. നിയമസഭയിൽറിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കാനാവില്ല. റിപ്പോർട്ടിന്റെ പകർപ്പ് നിയമസഭയുടെ മേശപ്പുറത്ത് വെക്കാതെ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നടപടി കെട്ടിയിട്ട് തല്ലുന്നതിന് തുല്യമായിപ്പോയി എന്നാണ് ഒരു മുതിർന്ന നേതാവ് അഭിപ്രായപ്പെട്ടത്. വിദഗ്ധനിയമോപദേശം ഉടൻ തേടും. കമ്മിഷന്റെ കണ്ടെത്തലുകളായി സർക്കാർ അവതരിപ്പിച്ചത് വെറും രാഷ്ട്രീയഭാഷ്യം മാത്രമാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
സ്ത്രീപീഡനകേസിനെ സംബന്ധിച്ചും അവ്യക്തതകളുണ്ട്. എഫ്.ഐ.ആർരജിസ്റ്റർചെയ്ത് തുടർനടപടികളുമായി മുന്നോട്ട് പോയാൽ എങ്ങിനെ നേരിടണമെന്നതിനെ കുറിച്ച് വിവിധ അഭിപ്രായങ്ങളുണ്ട്. മുൻമുഖ്യമന്ത്രിക്കെതിരെ സരിത ഉന്നയിച്ച ആരോപണം വാസ്തവിരുദ്ധമാണെന്ന നിലപാടാവും നേതൃത്വം സ്വീകരിക്കുക. പുനസംഘടന അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിൽ ഇക്കാര്യങ്ങളെല്ലാം ഹൈക്കമാൻഡിനെ ബോധ്യപ്പെടുക എന്ന കടമ്പയും ആരോപണ വിധേയർക്കു മുന്നിലുണ്ട്