കേരള ഫീഡ്സ് സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങിയതിന്റെ കാരണങ്ങളറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി കെ.രാജുവിനോട് ആവശ്യപ്പെട്ടു. റിപ്പോർട്ട് പരിശോധിച്ച ശേഷം പരിഷ്കരണ നടപടികൾ പ്രഖ്യാപിക്കും. കേരള ഫീഡ്സിലെ ചില ഉന്നത ഉദ്യോഗസ്ഥർ സ്വകാര്യ തീറ്റ കമ്പനിയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നതായുള്ള തെളിവുകൾ മന്ത്രിക്ക് കിട്ടിയിട്ടുണ്ട്. ലാഭത്തിലായിരുന്ന കേരള ഫീഡ്സ് അൻപത് കോടിയിലധികം നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തിയെന്ന മനോരമ ന്യൂസ് അന്വേഷണ പരമ്പരയെ തുടർന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.
അസംസ്കൃത വസ്തുക്കളുടെ വിലവർധനയും കാലിത്തീറ്റയ്ക്ക് വില കൂട്ടാൻ കഴിയാത്തതുമാണ് പ്രതിസന്ധിയായിപ്പറയുന്നത്. തീറ്റയുടെ നിലവാരം കുറഞ്ഞത് കാലിത്തീറ്റ വിറ്റുപോകാത്ത സാഹചര്യമുണ്ടാക്കി. പ്ലാന്റുകൾ പൂർണതോതിൽ പ്രവർത്തിപ്പിക്കാനാകുന്നില്ല. കാലിത്തീറ്റയ്ക്ക് വിലകൂട്ടരുതെന്ന മന്ത്രിയുടെ നിർദേശം മറികടക്കാൻ കൂടിയ വിലയ്ക്കുള്ള രണ്ട് ബ്രാൻഡുകൾ പുറത്തിറക്കി പഴയത് പിൻവലിച്ചതിന്റെ പിഴവുകൾ വേറെ. ഗുരുതര പ്രതിസന്ധിയെന്നാണ് എം.ഡിയും വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രി ഇടപെട്ട സാഹചര്യത്തിൽ പ്രതിസന്ധി പഠിക്കാൻ നിയോഗിച്ച പ്രൈസ് റഗുലേറ്ററി കമ്മിറ്റി അടുത്തദിവസം മന്ത്രി കെ.രാജുവിന് റിപ്പോർട്ട് കൈമാറും. മാർക്കറ്റിങ് വിഭാഗം ശക്തിപ്പെടുത്തണം. കെപ്കോയ്ക്ക് വേണ്ട കോഴിത്തീറ്റ കേരളാ ഫീഡ്സിന്റെ പ്ലാന്റുകളിൽ ഉൽപാദിപ്പിച്ചാൽ നഷ്ടം മറികടക്കാമെന്നുള്ള നിർദേശമുണ്ടാകും. പ്രധാന പ്ലാന്റുകളിൽ പ്രവർത്തിക്കുന്ന ചില ഉദ്യോഗസ്ഥർ സ്വകാര്യ തീറ്റ കമ്പനികൾക്കായി സഹായം നൽകുന്നതായ തെളിവുകൾ മന്ത്രിക്ക് കിട്ടിയിട്ടുണ്ട്. ഇവർ നിരീക്ഷണത്തിലാണ്. മുൻ സർക്കാരിന്റെ കാലത്തെ കേരള ഫീഡ്സിന്റെ പ്രവർത്തനം സംബന്ധിച്ച് വിശദമായ അന്വേഷണം പ്രഖ്യാപിക്കാനുള്ള സാധ്യതയുമുണ്ട്. നിലവിലെ ബാധ്യത സർക്കാർ ഏറ്റെടുത്ത് പ്രതിസന്ധിയിൽ നിന്ന് കരകയറ്റുന്നതിനുള്ള തീരുമാനവും സർക്കാരിന്റെ പരിഗണനയിലാണ്.