പൊടുന്നനെ സൂര്യാതപമേറ്റു പൊള്ളിയ നിലയിലായി സോളർ കൂട്ടനടപടികളോടെ കോൺഗ്രസും യുഡിഎഫും. കമ്മിഷൻ റിപ്പോർട്ടിനോടു സർക്കാർ ആദ്യം കൈക്കൊണ്ട നിസംഗത അവരുടെ ആത്മവിശ്വാസം ഉയർത്തിയതാണ്. പക്ഷേ കൃത്യമായ രാഷ്ട്രീയ ഗൃഹപാഠത്തോടെ മുഖ്യമന്ത്രിയും സർക്കാരും റിപ്പോർട്ട് ഉപയോഗിച്ചു.
ഒരു പിടി പ്രമുഖ നേതാക്കളുടെ ഭാവിയെക്കുറിച്ച് ആശങ്ക ഉയർത്തുന്നതായി ഇന്നലത്തെ തീരുമാനങ്ങൾ. അന്വേഷണം നീണ്ടുപോകുന്നതു വഴി പ്രതിപക്ഷത്തെ പ്രതിരോധത്തിൽ നിർത്താമെന്നും സിപിഎം കണക്കുകൂട്ടുന്നു. അഴിമതി, കേസ് ഒത്തുതീർക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളെ കോൺഗ്രസ് ഭയപ്പെടുന്നില്ല. സരിതയുടെ കത്തിലെ ആക്ഷേപങ്ങളുടെ പേരിൽ 14 പേർക്കെതിരായുളള മാനഭംഗക്കേസിലാണ് ഉദ്വേഗം. ഉമ്മൻചാണ്ടിയെപ്പോലൊരു നേതാവിനെതിരെയും ഇത്തരം അന്വേഷണമെന്നത് ഉൾക്കൊള്ളാനും കഴിയുന്നില്ല.
ലൈംഗിക പീഡനവും മാനഭംഗവും തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണു സരിതയുടെ കത്തിൽ പരാമർശിച്ചവർക്കെതിരെ കേസെടുക്കാനുള്ള തീരുമാനമെന്നാണു മുഖ്യമന്ത്രി വിശദീകരിച്ചത്. ‘ലൈംഗികതൃപ്തി നേടിയതിനെ കൈക്കൂലിയായി കണക്കാക്കി അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കു’മെന്നും മറ്റൊരിടത്തു വിശദീകരിച്ചു. ഒരേ റിപ്പോർട്ടുമായി ബന്ധപ്പെട്ട രണ്ടു തീരുമാനങ്ങളിൽ ഒന്നു മാനഭംഗവും മറ്റൊന്ന് ഉഭയസമ്മതപ്രകാരമുള്ള ബന്ധവുമാകുന്നതിലെ വൈരുധ്യവും പഴുതും ചൂണ്ടിക്കാട്ടുന്നവരുണ്ട്.
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലും അതിനാധാരമായ കുറിപ്പിലും സരിതയ്ക്കെതിരെ ഒന്നുമില്ലെന്നതും ശ്രദ്ധേയം. കഴിഞ്ഞ യുഡിഎഫ് സർക്കാർ ആർക്കെതിരെയാണോ പ്രധാനമായും അന്വേഷണം പ്രഖ്യാപിച്ചത് ആ സരിത നിരപരാധിയും കമ്മിഷനെ വച്ച മുഖ്യമന്ത്രി പ്രതിപ്പട്ടികയിൽ ‘ഒന്നാമതു’മായി. പ്രശ്നം കൈകാര്യം ചെയ്ത രീതിക്കെതിരെ യുഡിഎഫ് കേന്ദ്രങ്ങളിൽ അമർഷം ശക്തമാണ്. സിപിഎം പ്രതിക്കൂട്ടിലായ കേസുകളുടെ കാര്യത്തിൽ മുമ്പ് ഒരുഘട്ടം കഴിഞ്ഞു മൃദുസമീപനം സ്വീകരിച്ചതിനോടുളള പ്രതിഷേധവും പുറത്തേക്കു വരുന്നു.
ആരോപണവിധേയരിൽ എ ഗ്രൂപ്പിലും ഐയിലും ഉള്ളവരുണ്ട് എന്നതിനാൽ അതിന്റെ പേരിൽ പാർട്ടിയിൽ ചേരിതിരിവിനു സാധ്യത കുറവാണ്. എന്നാൽ കെപിസിസി പ്രസിഡന്റ് പദത്തിലേക്ക് അഭ്യൂഹങ്ങളിലുണ്ടായിരുന്ന പേരുകളാണു തിരുവഞ്ചൂരിന്റെയും ബെന്നി ബഹനാന്റയും. ബെംഗളൂരു കേസിൽ കുറ്റവിമുക്തനായതോടെ ഉമ്മൻചാണ്ടി തന്റെ വിസമ്മതം ഉപേക്ഷിക്കുമെന്നാരെങ്കിലും കരുതിയെങ്കിൽ അതും അസ്ഥാനത്തായി. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കെ കേരള നേതാക്കൾക്കുള്ള വിലപേശൽ ശേഷി കുറയും. കെപിസിസി പ്രസിഡന്റടക്കം കാര്യങ്ങളിൽ ഹൈക്കമാൻഡിന്റെ തീരുമാനത്തിനാകും ഇനി പ്രാധാന്യം. മുൻനിശ്ചയപ്രകാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്കായി ഇന്നു ഡൽഹിക്കു തിരിക്കും.
കോൺഗ്രസിനെ കൂടാതെ ലീഗ്, കേരള കോൺഗ്രസ് നേതാക്കളും അന്വേഷണവിധേയരുടെ പട്ടികയിലുണ്ട്. എൽഡിഎഫുമായി ബന്ധം കാംക്ഷിക്കുന്ന ജോസ് കെ. മാണിയും ഇതിൽപ്പെട്ടത് മാണി വിഭാഗം ഒട്ടും പ്രതീക്ഷിച്ചതല്ല. ഇതേസമയം സരിതയുമായി അടുപ്പമുണ്ടെന്നു പ്രചാരണമുള്ള ചിലർ അവരുടെ കത്തിൽ ഒഴിവാക്കപ്പെടുകയും ചെയ്തു.
പ്രതീക്ഷിക്കാതെ തിരുവഞ്ചൂർ
അന്വേഷണത്തിൽ അപ്രതീക്ഷിതമായി പെട്ടതു തിരുവഞ്ചൂർ രാധാകൃഷ്ണനാണ്. ഉമ്മൻചാണ്ടിയെ രക്ഷിക്കാനായി അദ്ദേഹം നിർദേശങ്ങൾ നൽകിയെന്ന ആക്ഷേപം ബന്ധപ്പെട്ട ഉദ്യോഗസ്ഥരാരെങ്കിലും തെളിവെടുപ്പിൽ ഉന്നയിച്ചതായി വിവരമില്ല. ആഭ്യന്തര മന്ത്രിയായിരിക്കെ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് സിപിഎമ്മിനെതിരെ ഉപയോഗിച്ചതിലുള്ള പ്രതികാരമാണ് ഇതെന്ന വികാരമാണു തിരുവഞ്ചൂരിന്.
ലാവ്‍ലിനുള്ള മറുപടി
ലാവ്‍ലിൻകേസ് എൽഡിഎഫിനും സിപിഎമ്മിനുമെതിരെ എങ്ങനെ ഉപയോഗിച്ചോ അതേ നാണയത്തിലുള്ള മറുപടിയെന്ന മുന്നറിയിപ്പാണു സിപിഎം കേന്ദ്രങ്ങളുടേത്. കോൺഗ്രസിനെ കൂട്ടത്തോടെ പ്രതിസന്ധിയിലാക്കാൻ പോന്ന ഒരു ആയുധം ഇനി നാലുവർഷത്തോളം സർക്കാരിന് ആയുസുള്ളപ്പോൾ അവർ ഉപയോഗിച്ചു തുടങ്ങി. സരിതയുടെ വിശ്വാസ്യത അടക്കമുള്ള പ്രശ്നങ്ങൾ ഉയർന്നു വരാനിടയുള്ളത് അവർ തള്ളുന്നില്ല. കേസിന്റെ ഓരോ ഘട്ടത്തിലും യുഡിഎഫിലും കോൺഗ്രസിലുമുണ്ടാകാൻ പോകുന്ന ചലനങ്ങളിലാണ് ഇപ്പോൾ അവരുടെ കണ്ണ്.