സര്‍ക്കാര്‍ നടപടികളില്‍ ചട്ടലംഘനമെന്നും കമ്മീഷന്‍ പരിധി വിട്ട് ശുപാര്‍ശകള്‍ നല്‍കിയെന്നും ആക്ഷേപിച്ച് ആരോപണവിധേയര്‍. കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും ഇപ്പോഴത്തെ നടപടി സര്‍ക്കാരിന് തിരിച്ചടിയാവുമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. ടി.പി. വധക്കേസ് അന്വഷണത്തിന്റെ പ്രതികാരമെന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം.
നിയമസഭയില്‍പ്പോലും എല്‍ഡിഎഫ് ഉന്നയിക്കാത്ത ആരോപണങ്ങളിലാണ് നടപടികളെന്നും സ്വതന്ത്രസാക്ഷികളാരും തനിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നടപടികൊണ്ട് തന്നെ തളര്‍ത്താനാവില്ലെന്ന് ഉമ്മന്‍ ചാണ്ടി. ഇപ്പോഴത്തെ നടപടി സര്‍ക്കാരിന് തിരിച്ചടിയാകും.
തന്നെ കേസില്‍ കുടുക്കിയപ്പോള്‍ സന്തോഷിച്ചത് ടി.പി. വധക്കേസ് പ്രതികളാണെന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. ആറുപേര്‍ക്കെതിരെ കേസെടുക്കുമെന്ന് വിവരങ്ങള്‍ പുറത്തുവരുന്നുതിനു മുമ്പുതന്നെ ടി.കെ. ഹംസ വേങ്ങരയില്‍ പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് തിരുവഞ്ചൂര്‍ ചോദിച്ചു. കേസ് രാഷ്ട്രീയപ്രേരിതമെന്ന് ആര്യാടനും കെ.സി.വേണുഗോപാലും പ്രതികരിച്ചു.
ആരോപണം വന്നപ്പോള്‍ തന്നെ അന്വേഷണം ആവശ്യപ്പെട്ടിരുന്നെന്ന് ജോസ് കെ.മാണി പ്രതികരിച്ചു , ഏത് അന്വേഷണവും നേരിടാന്‍ തയ്യാറെന്ന് ബെന്നി ബെഹ്നാനും കെട്ടിച്ചമച്ച കേസാണെന്ന് ഹെബി ഈഡനും തമ്പാനൂര്‍ രവിയും പ്രതികരിച്ചു.
അതേസമയം, തിരഞ്ഞെടുപ്പ് പ്രചരണത്തിലെ പ്രസംഗത്തിൽ ആരെയും അകത്താകണമെന്നു താൻ പറഞ്ഞിട്ടില്ലെന്ന് ടി.കെ.ഹംസ പ്രതികരിച്ചു. മാനഭംഗക്കേസില്‍ കുടുങ്ങാൻ പോകുന്നവന്റെ ഭയം മാത്രമാണെന്നും ടി.കെ.ഹംസ മനോരമ ന്യൂസിനോട് പറഞ്ഞു.