കേരള സർവകലാശാലയിലെ വെബ് സെർവറിലെ സുരക്ഷാ പിഴവുകൾ വിവാദമായി മൂന്നു മാസത്തിനുള്ളിൽ കണ്ണൂർ സർവകലാശാലാ വെബ്സൈറ്റിലും ഗുരുതര സുരക്ഷാവീഴ്ച. വെബ്സൈറ്റിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയുന്ന തരത്തിലുള്ള പിഴവ് ഉപയോഗിച്ചു പരീക്ഷാഫലങ്ങളിൽ മാറ്റം വരുത്താനും ഇന്റേണൽ മാർക്ക് തിരുത്താനും കഴിയുന്ന നിലയിലായിരുന്നു. പിഴവു ശ്രദ്ധയിൽപെട്ടതോടെ പല പേജുകളും ഇന്നലെ ഉച്ചയോടെ പ്രവർത്തനരഹിതമാക്കി അധികൃതർ തൽക്കാലം തടിതപ്പി.
കേരള സർവകലാശാലാ വെബ്സൈറ്റിലെ പിഴവു കണ്ടെത്തിയ പയ്യന്നൂർ സ്വദേശിയായ സൈബർ വിദഗ്ധൻ ഋഷി മോഹൻദാസ് തന്നെയാണ് ഇത്തവണയും രക്ഷകനായത്. എസ്ക്യുഎൽ ഇൻജക്‌ഷൻ എന്ന രീതി ഉപയോഗിച്ചാണു സൈറ്റിൽ കയറാനായത്. സൈറ്റിലെ എല്ലാ അധികാരങ്ങളുമുള്ള സൂപ്പർ അഡ്മിൻ ലോഗിനാണു ലഭിച്ചത്. ഹാൾ ടിക്കറ്റ്, ഓൺലൈൻ റജിസ്ട്രേഷൻ എന്നിവയിൽ തിരുത്തലുകൾ നടത്താം. ഇതിനു പുറമെ വിവിധ കോളജുകളിൽനിന്നു നോഡൽ ഓഫിസർമാരെ ചേർക്കാനും സംവിധാനമുണ്ട്. പിഡിഎഫ് അപ്‍ലോഡ് സംവിധാനത്തിലൂടെ വൈറസ് കണ്ടന്റുകൾ പ്രചരിപ്പിക്കാനും സാധിക്കുമായിരുന്നു.
സൈബർഡോം, സിഡിറ്റ്, കണ്ണൂർ സർവകലാശാല എന്നിവർക്ക് ഒരു മാസം മുൻപ് ഇതുസംബന്ധിച്ചു ഋഷി മുന്നറിയിപ്പു നൽകിയിരുന്നു. ഒരു വർഷമായി വിവിധ കോളജുകളുടെയും സർവകലാശാലകളുടേതുമായി 32 വെബ്സൈറ്റുകളിൽ സുരക്ഷാ പിഴവുകളുണ്ടെന്നു ചൂണ്ടിക്കാട്ടി സൈബർഡോം കത്തയച്ചിരുന്നെങ്കിലും പലരും ചെവിക്കൊണ്ട മട്ടില്ലെന്നു പൊലീസ് പറയുന്നു.
കേരള സർവകലാശാലയിൽ പിഴവു ചൂണ്ടിക്കാട്ടിയതോടെ ഓൺലൈൻ പരീക്ഷാ സെർവർ മുഴുവനായി ഡൗൺ ചെയ്താണു പ്രശ്നം പരിഹരിച്ചത്. നാഷനൽ ഇൻഫോമാറ്റിക്സ് സെന്ററും കേരള സർവകലാശാലയ്ക്കു മുന്നറിയിപ്പു നൽകിയിരുന്നു. ദുബായിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിൽ കസ്റ്റമർ സപ്പോർട്ട് ജീവനക്കാരനാണ് ഋഷി.