ചക്കരക്കല്ല് (കണ്ണൂർ)∙ മക്കളുടെ ആഡംബര ജീവിതം കണ്ടു സംശയം തോന്നിയ രക്ഷിതാക്കളുടെ നിരീക്ഷണത്തിൽ വെളിപ്പെട്ടത് സ്വന്തം വീടുകളിൽ നിന്നുള്ള ആഭരണ മോഷണം. സ്വന്തം വീട്ടിൽ നിന്നും ബന്ധുവീട്ടിൽ നിന്നുമായി 27.5പവൻ സ്വർണാഭരണം മോഷ്ടിച്ച്, പുത്തൻ ബൈക്കുകളും മൊബൈൽ ഫോണുകളുമായി ‘അടിച്ചുപൊളിച്ചു’ ജീവിക്കുകയായിരുന്ന രണ്ടു ഹയർ സെക്കൻഡറി വിദ്യാർഥികളെയാണു വീട്ടുകാരുടെ ഇടപെടലിനെത്തുടർന്നു കഴിഞ്ഞദിവസം പൊലീസ് പിടികൂടിയത്.
ഇതിലൊരാൾ മോഷ്ടിച്ചത് അമ്മയുടെ 21.5 പവൻ ആഭരണങ്ങൾ. രണ്ടാമൻ കവർന്നതാകട്ടെ, അമ്മാവന്റെ ആറു പവൻ വരുന്ന ബ്രേസ്‌ലറ്റ്. ആദ്യത്തെയാളുടെ വീട്ടുകാരാണു സംശയം തോന്നി ചക്കരക്കല്ല് എസ്ഐ പി.ബിജുവിനെ വിവരം അറിയിച്ചത്. തുടർന്ന്, രണ്ടു ഹയർ സെക്കൻഡറി വിദ്യാർഥികളെയും ആഭരണങ്ങൾ ജ്വല്ലറിയിൽ വിൽക്കാൻ ഇവരെ സഹായിച്ച ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിയായ സുഹൃത്തിനെയും പൊലീസ് പിടികൂടി.
രണ്ടു വിദ്യാർഥികളും ഷോപ്പിങ് മാളുകളിലും സിനിമാ തിയറ്ററുകളിലുമൊക്കെയായി ഉല്ലസിച്ചു ജീവിക്കുകയായിരുന്നുവെന്നും രാത്രി വൈകിയാണു വീട്ടിലെത്തിയിരുന്നതെന്നും വീട്ടുകാരോടു മോശമായാണു പെരുമാറുന്നതെന്നും പൊലീസ് പറഞ്ഞു. പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ല. സ്വർണാഭരണങ്ങളുടെ വില ജ്വല്ലറിക്കാരിൽ നിന്നു പൊലീസ് ഈടാക്കി, വീട്ടുകാർക്കു നൽകി.
കൃഷിയും പുസ്തകവായനയും ‘ശിക്ഷ’
സ്വർണാഭരണം മോഷ്ടിച്ച രണ്ടു പേർക്കും സഹായിച്ചയാൾക്കും കൃഷിയും പുസ്തകവായനയുമാണു പൊലീസ് ‘വിധിച്ച’ ശിക്ഷ. എല്ലാ ഞായറാഴ്ചയും പൊലീസ് ആവശ്യപ്പെടുന്ന മറ്റു ദിവസങ്ങളിലും ചക്കരക്കല്ല് സ്റ്റേഷനിലെത്തണം.
സ്റ്റേഷനിലെ ലൈബ്രറിയിലെ പുസ്തകം വായിക്കണം, മുറ്റത്തെ പച്ചക്കറികൃഷിയിൽ സഹായിക്കണം. ഇടയ്ക്ക് കായികവിനോദങ്ങളിൽ പങ്കെടുക്കണം. ഞായറാഴ്ച മുഴുവൻ സമയവും ഇതിനായി സ്റ്റേഷനിലുണ്ടാവണം. രക്ഷിതാക്കൾക്കും ഈ ‘ശിക്ഷ’യോടു പൂർണ യോജിപ്പാണ്.