യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ കൂടുതൽ അറസ്റ്റുകൾക്കു സൂചന നൽകി അന്വേഷണ സംഘം. കേസിലെ മുഖ്യപ്രതികളായ സുനിൽകുമാറിനും വിജീഷിനും തമിഴ്നാട്ടിൽ ഒളിത്താവളം ഒരുക്കിയ ചാർലി തോമസിന്റെ വെളിപ്പെടുത്തലുകളിലാണു കേസിൽ തെളിവുകൾ നശിപ്പിക്കാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
കുറ്റകൃത്യത്തിനു സുനിൽകുമാർ ഉപയോഗിച്ച മൊബൈൽ ഫോൺ സംഭവം നടന്നു മൂന്നു ദിവസത്തോളം പ്രതികളുടെ പക്കലുണ്ടായിരുന്നു.
ഫെബ്രുവരി 17നു രാത്രിയാണ് ഇവർ കുറ്റകൃത്യം ചെയ്തത്. 19ന് ഇവർ തമിഴ്നാട്ടിലേക്കു കടന്നു. എറണാകുളത്തു കോടതിയിൽ കീഴടങ്ങാൻ ശ്രമിക്കുന്നതിനിടയിൽ 23–നാണ് അറസ്റ്റിലായത്.
ചാർലിയുടെ മൊഴി അനുസരിച്ച് 21–നാണു സുനിലും വിജീഷും കോയമ്പത്തൂരിൽ നിന്നു ബൈക്ക് മോഷ്ടിച്ചു വീണ്ടും കേരളത്തിലേക്കു കടന്നത്. അതുവരെ ഇവരുടെ കൈവശം മൊബൈൽ ഫോൺ ഉണ്ടായിരുന്നതായാണു നിഗമനം. ഫെബ്രുവരി 18നും 23നും ഇടയിൽ സുനിൽ നേരിട്ടു ബന്ധപ്പെടാൻ ശ്രമിച്ചവരുടെ മുഴുവൻ വിവരങ്ങളും ഇതുവരെ പൊലീസിനു ലഭിച്ചിരുന്നില്ല. ചാർലിയുടെ മൊഴികളിൽ ഇതു സംബന്ധിച്ച സൂചനകളുണ്ട്.
ഫെബ്രുവരി 22, 23 തീയതികളിൽ മൊബൈൽ ഫോൺ സുനിൽ സുരക്ഷിത സ്ഥാനത്ത് എത്തിച്ചെന്ന നിഗമനത്തിലാണു പൊലീസ്.