മകന്റെ ബൈക്കിന്റെ താക്കോൽ ഊരിയെടുത്ത് സ്റ്റേഷനിലേക്കു പോയ എസ്ഐയ്ക്ക് എതിരെ മന്ത്രി നേരിട്ടു ഡിജിപിക്കു പരാതി നൽകി. മന്ത്രി പി.തിലോത്തമനാണ് അർത്തുങ്കൽ എസ്ഐ ശിവപ്രസാദിനെതിരെ പരാതി നൽകിയത്. മന്ത്രിയുടെ മകൻ അർജുൻ കോളജിൽ നിന്നു വരുമ്പോഴായിരുന്നു സംഭവം.
ബൈക്കിൽ റോഡ് മുറിച്ചു കടക്കുവാൻ എതിർദിശയിൽ നിൽക്കുകയായിരുന്ന അർജുൻ ഉൾപ്പെടെയുള്ളവരോടു അടുത്തേക്കു ചെല്ലാൻ എസ്ഐ ആവശ്യപ്പെട്ടെങ്കിലും സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുകയായിരുന്നതിനാൽ അർജുൻ കണ്ടില്ല. തുടർന്നു എസ്ഐ ബൈക്കിന്റെ താക്കോൽ ഊരിയെടുത്ത ശേഷം രേഖകളുമായി വരാൻ ആവശ്യപ്പെട്ടു.
എന്നാൽ താക്കോൽ ഉണ്ടെങ്കിലേ ബൈക്കിൽ നിന്ന് ഇവ എടുക്കുവാൻ കഴിയൂ എന്നു പറഞ്ഞെങ്കിലും എസ്ഐ പോവുകയായിരുന്നു. പിന്നാലെ അർജുന്റെ സുഹൃത്ത് എസ്ഐയുടെ അടുത്തു ചെന്നു മന്ത്രിയുടെ മകനാണെന്നു പറഞ്ഞെങ്കിലും മോശമായി സംസാരിച്ചതായാണു പരാതി.
ഇതേസമയം തിരുവനന്തപുരത്തായിരുന്ന മന്ത്രി ഡിജിപിയെ നേരിട്ടു കണ്ടാണു പരാതി അറിയിച്ചത്. തുടർന്നു ജില്ലാ പൊലീസ് മേധാവി ചേർത്തല ഡിവൈഎസ്പിയോടു റിപ്പോർട്ട് ആവശ്യപ്പെടുകയും പൊലീസുകാർ താക്കോൽ വീട്ടിലെത്തിക്കുകയുമായിരുന്നു. സംഭവം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിക്കു നൽകുമെന്നും ചേർത്തല ഡിവൈഎസ്പി എ.ജി.ലാൽ പറഞ്ഞു.