സംസ്ഥാനത്തെ 108 ആംബുലൻസ് സർവീസ് നിലയ്ക്കുന്നു. ഇനിയും കൂടുതൽ ഫണ്ട് അനുവദിക്കാൻ ആകില്ലെന്ന് ധനവകുപ്പ് നിലപാടെടുത്തതോടെയാണിത്. പുതിയതായി ആവിഷ്കരിക്കുന്ന സമഗ്ര ട്രോമാകെയർ പദ്ധതിയുടെ ഭാഗമായി പുതിയ ആംബുലൻസുകൾ നിരത്തിലിറക്കുമെന്നാണ് ആരോഗ്യവകുപ്പിന്റ വിശദീകരണം.
തിരുവനന്തപുരത്തും ആലപ്പുഴയിലുമായി 28 ആംബുലൻസുകൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. അടിയന്തര ചികിൽസ സംവിധാനങ്ങൾ കേടായ നിലയിലാണ് മിക്കതിലും. അഞ്ചുവർഷത്തിലേറെയായ ആംബുലൻസുകൾ പിൻവലിക്കണമെന്ന് മെഡിക്കൽ സർവീസ് കോർപറേഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ സർക്കാരിന്റ കാലത്ത് 570 പുതിയ ആംബുലൻസുകൾ വാങ്ങാൻ പദ്ധതി തയാറാക്കിയിരുന്നു. ഇതിലേക്കായി അൻപത് കോടി രൂപ കേന്ദ്രസർക്കാർ നൽകിയതാണ്. എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം ബാക്കി തുക കണ്ടെത്താൻ കഴിയില്ലെന്നാണ് ധനവകുപ്പിന്റ ഇപ്പോഴത്തെ നിലപാട്. മാത്രമല്ല, നൂറ്റിയെട്ട് ആംബുലൻസുകൾ കനത്തനഷ്ടമാണ് സർക്കാരിനുണ്ടാക്കിയിട്ടുള്ളതെന്നും ധനവകുപ്പ് പറയുന്നു. ഈ സാഹചര്യത്തിലാണ് പുതിയവ വാങ്ങേണ്ടന്നുവച്ചത്. അതേസമയം അടിയന്തര സാഹചര്യങ്ങളിൽപെടുന്നവരെ രക്ഷിക്കാൻ സർക്കാർ 128 കോടി രൂപ മുടക്കി സമഗ്ര ട്രോമകെയർ പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിന്റ ഭാഗമായി പുതിയ ആംബുലൻസുകൾ വാങ്ങുമെന്നാണ് ആരോഗ്യവകുപ്പിന്റ വിശദീകരണം.