അഗ്നിശമന സേനയുടെ വാഹനങ്ങളിൽ നിന്ന് വെള്ളം ചീറ്റാൻ ഇനി ജീവനക്കാർ വേണ്ട. റിമോട് കൺട്രോളിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ സേന സ്വന്തമാക്കി. ഇപ്പോളുള്ളതിന്റെ മൂന്നിരട്ടി വെള്ളം കൊള്ളുമെന്നതും പുതിയ ഭീമൻ വാഹനങ്ങളുടെ പ്രത്യേകതയാണ്.
തീപിടിച്ച സ്ഥലങ്ങളിലെത്തിയാൽ അഗ്നിശമനേ സേനക്കാർക്ക് ഇനി ഹോസും വലിച്ച് ഓടി നടക്കേണ്ടയെന്നതാണ് വാഹനങ്ങളുടെ ഏറ്റവും പ്രധാന സവിശേഷത.കയ്യിലൊതുങ്ങുന്ന ഈ കുഞ്ഞൻ റിമോട്ട് ഫയർ എൻജിനുമായി ഘടിപ്പിക്കും. പിന്നെ അതിൽ ഒന്ന് ഞെക്കിയാൽ മതി വെള്ളം വീശിയടിക്കാൻ.
മാൻ എന്ന പേരിലുള്ള ഈ ഫയർ എൻജിൻ വിദേശനിർമിതിയാണ്. 75 ലക്ഷം രൂപ വരുന്ന ഇവയുടെ രണ്ടെണ്ണമാണ് നിലവിൽ വാങ്ങിയിരിക്കുന്നത്. തിരുവനന്തപുരത്തിനും കൊച്ചിക്കും നൽകും. കൂടാതെ പത്തെണ്ണം കൂടി വാങ്ങാനും തീരുമാനമുണ്ടെന്ന് ഫയർ ഫോഴ്സ് മേധാവി ടോമിൻ തച്ചങ്കരി അറിയിച്ചു.
നിലവിൽ സേനയുടെ കൈവശമുള്ള വാഹനങ്ങളിൽ 5000 ലീറ്റർ വരെ വെള്ളമാണ് കൊള്ളുന്നത്. ഇതിൽ 12,000 ലീറ്റർ വെള്ളം കൊള്ളും. അതുകൊണ്ട് തന്നെ ദുരന്തമുഖത്തെ വെള്ളം തീർന്ന് പോകുന്ന പ്രശ്നമുണ്ടാകില്ലെന്നത് മറ്റൊരു പ്രത്യേകതയാണ്. പത്ത് നില ഉയരത്തിലും അറുപത് മീറ്റർ നീളത്തിലും വരെ വെള്ളം ചീറ്റാനാവുന്നതും ഗുണകരമാണ്.