മാവോയിസ്റ്റുകള്‍ക്കായി പുനരധിവാസ പാക്കേജ് വേണമെന്ന് പൊലീസ്. കരട് റിപ്പോര്‍ട്ട് ഡി.ജി.പി സര്‍ക്കാരിന് സമര്‍പ്പിക്കും. കീഴടങ്ങുന്നവര്‍ക്ക് ജോലിയും പണവും നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. സർക്കാരിന്റേതായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം.
തമിഴ്നാട്,കർണാടക ,ആന്ധ്രാ, തെലങ്കാന ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളുടേതിനു സമാനമായ പാക്കേജാണ് പൊലീസിന്റെ റിപ്പോർട്ടിലുള്ളത്. ഇവിടെ അഞ്ചുലക്ഷം മുതൽ പത്തു ലക്ഷം വരെയുള്ള പണവും, ജോലിയും കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്കു നൽകുന്നുണ്ട്. ഇത്തരത്തിലുള്ള പാക്കേജ് നടപ്പാക്കിയാൽ നിലവിലുള്ള മാവോയിസ്റ്റ് ഭീക്ഷണിക്ക് സംസ്ഥാനത്തും തടയിടാനാകുമെന്നാണ് റിപ്പോർട്ട്.
നേരത്തെ പൊലീസ് ആസ്ഥാനത്തു ചേർന്ന ഇതര സംസ്ഥാനങ്ങളടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലും മാവോയിസ്റ്റ് ഭീക്ഷണി നേരിടുന്നതിനുള്ള പ്രായോഗികമായ നടപടികളെടുക്കണമെന്നും ആവശ്യമുയർന്നിരുന്നു.ഇന്റലിജൻസ് ഡിജിപി മുഹമ്മദ് യാസിൻ തയ്യാറാക്കിയ റിപ്പോർട്ട് ഡിജിപി ലോക്നാഥ് ബഹ്റ സർക്കാരിനു കൈമാറും. സർക്കാരാണ് റിപ്പോർട്ട് തള്ളണോ കൊള്ളണോ എന്ന കാര്യത്തിൽ അന്തിമതീരുമാനമെടുക്കേണ്ടത്. എൽഡിഎഫിലടക്കം ചർച്ചചെയ്തശേഷമായിരിക്കും ഇക്കാര്യത്തിലുള്ള സർക്കാർ തീരുമാനമുണ്ടാകുക.