മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലൂടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിച്ച ജനരക്ഷായാത്ര സമാപിച്ചു. അമിത് ഷാ പങ്കെടുക്കാതിരുന്നത് യാത്രയെ ഒരുതരത്തിലും ബാധിച്ചില്ലെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. അതേസമയം ജനരക്ഷായാത്ര കടന്നുപോയ വഴികളിൽ കടകളടച്ചിട്ടാണ് സിപിഎം ശക്തികേന്ദ്രങ്ങളിൽ പ്രതിഷേധമറിയിച്ചത്.
ജനരക്ഷായാത്രയിലെ ഏറ്റവും നിർണായകമായ ദിവസമെന്ന് ബിജെപി കരുതിയ ദിനമായിരുന്നു ഇന്ന്. മുഖ്യമന്ത്രിയുടെ നാടായ പിണറായിലൂടെയായിരുന്നു യാത്ര. മമ്പറത്ത് നിന്നാരംഭിച്ച പദയാത്ര പന്ത്രണ്ട് കിലോമീറ്റർ സഞ്ചരിച്ച് അഞ്ചുമണിയോടെ തലശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. അമിത് ഷാ അവസാനനിമിഷം പിൻവാങ്ങിയത് യാത്രയെ ഒരു തരത്തിലും ബാധിച്ചില്ലെന്ന് ജനരക്ഷായാത്രയുടെ നായകൻ കൂടിയായ കുമ്മനം രാജശേഖരൻ വ്യക്തമാക്കി. ജാഥ കേരളത്തിന് എതിരെയല്ലെന്നും അദ്ദേഹം പറഞ്ഞു.
ജനരക്ഷായാത്ര കടന്നുപോയ വഴികളിൽ കടകളടച്ചിട്ടത് സിപിഎം ആഹ്വാനപ്രകാരമാണ് ബിജെപി ആരോപിച്ചു. എന്നാൽ കടകളടയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് സിപിഎം പ്രാദേശിക നേതൃത്യവും വ്യക്തമാക്കി. ആയിരക്കണക്കിന് പ്രവർത്തകരാണ് പദയാത്രയിൽ അണിചേർന്നത്. നാളെ പാനൂർ മുതൽ കൂത്തുപറമ്പ് വരെ നടക്കുന്ന പദയാത്രയോടെ ജില്ലയിൽ ജനരക്ഷായാത്രയുടെ പര്യടനം അവസാനിക്കും.