സ്വകാര്യ ആശുപത്രി നഴ്സുമാർക്ക് സർക്കാർ നിശ്ചയിച്ച ശമ്പള വർധന അംഗീകരിക്കാനാവില്ലെന്ന് ആശുപത്രി ഉടമകൾ. ഇതോടെ ഇന്ന് ചേർന്ന വ്യവസായ ബന്ധ സമിതിയും തീരുമാനമാകാതെ പിരിഞ്ഞു. ശമ്പള വർധന വൈകിയാൽ വീണ്ടും സമരത്തിലേക്ക് പോകുമെന്ന് നഴ്സുമാരുടെ സംഘടനകൾ മുന്നറിയിപ്പ് നൽകി. സി.ജി അരുണ്‍സിങ് വിശദാംശങ്ങള്‍
നഴ്സുമാരുടെ ശമ്പളം ഇരുപതിനായിരം രൂപയ്ക്ക് മുകളിലേക്ക് വർധിപ്പിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ യോഗം തീരുമാനം. മുപ്പതിനായിരം വരെയെത്തുന്ന ശമ്പള വർധന സർക്കാർ നിയോഗിച്ച സമിതിയും അംഗീകരിച്ചിരുന്നു. ഇത് നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ചേർന്ന വ്യവസായ ബന്ധസമിതിയിലാണ് അംഗീകരിക്കാനാവില്ലെന്ന നിലപാട് ആശുപത്രി ഉടമകൾ രേഖാമൂലം അറിയിച്ചത്. 16500 മുതൽ 19000 രൂപ വരെയുള്ള ശമ്പളമേ നൽകാനാവൂവെന്നാണ് ഉടമകളുടെ നിലപാട്. ഇത് നഴ്സുമാരും എതിർത്തതോടെ 19ന് വീണ്ടും കൂടാൻ തീരുമാനിച്ച് യോഗം പിരിഞ്ഞു.
അടുത്ത യോഗത്തിലും അഭിപ്രായ സമന്വയമുണ്ടായില്ലങ്കിൽ തൊഴിൽ വകുപ്പിടപെട്ട് അന്തിമ തീരുമാനമെടുക്കേണ്ടിവരും. മുഖ്യമന്ത്രി പറഞ്ഞ കാലാവധിക്കുള്ളിൽ തീരുമാനമായില്ലങ്കിൽ വീണ്ടും സമരത്തിനിറങ്ങുമെന്ന മുന്നറിയിപ്പുമായി ഇൻഡ്യൻ നഴ്സസ് അസോസിയേഷൻ ധർണ നടത്തി.