കരാറുകാരുടെ ശീതസമരം മൂലം റോഡ് നിർമാണമടക്കം സംസ്ഥാനത്തെ തദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മരാമത്ത് ജോലികളെല്ലാം നിലച്ചു. ജി.എസ്.ടി നിരക്ക് വർധനയിൽ പ്രതിഷേധിച്ച് കരാറുകാർ മൂന്ന് മാസമായി പണികളേറ്റെടുക്കാത്തതാണ് കാരണം. അടുത്ത ആഴ്ചയോടെ പൊതുമരാമത്ത് വകുപ്പിന്റേതടക്കം സംസ്ഥാനത്തെ മുഴുവൻ നിർമാണ ജോലികളും നിർത്തിവയ്ക്കുമെന്നും കരാറുകാർ മുന്നറിയിപ്പ് നൽകുന്നു.
തിരുവനന്തപുരം നഗരത്തിൽ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നന്നാക്കാൻ കോർപ്പറേഷൻ ഫണ്ട് അനുവദിച്ചിട്ട് ദിവസങ്ങളായി. പക്ഷെ കരാറെടുത്ത് പണി ചെയ്യാൻ ആരുമില്ല. തിരുവനന്തപുരത്ത് മാത്രമല്ല, സംസ്ഥാനത്തെ മുഴുവൻ തദേശസ്ഥാപനങ്ങളിലും ചെറുതും വലുതുമായ മുഴുവൻ പദ്ധതികളും മുടങ്ങിയിരിക്കുകയാണ്.
ജി.എസ്.ടിയിൽ കരാറുകാരുടെ നികുതി നാലിൽ നിന്ന് 12 ശതമാനമായി വർധിപ്പിച്ചു. ഈ നികുതിയിൽ കരാറേറ്റെടുത്താൽ നഷ്ടമാണെന്ന് പരാതിയുന്നയിച്ചാണ് ജി.എസ്.ടി നടപ്പിലായതിന് ശേഷം ഒരു കരാറുപോലുമെടുക്കാതെ പ്രതിഷേധിക്കുന്നത്. സർക്കാർ ഇടപെട്ടില്ലങ്കിൽ 15 മുതൽ നിലവിൽ നടന്ന് വരുന്ന ജോലികളും നിർത്താനാണ് തീരുമാനം. ഇതോടെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണി പോലും നിലക്കുന്ന ഗുരുതര പ്രതിസന്ധിയാകും.