നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം വൈകും. നിയമപരമായി കുറ്റപത്രം ഉടൻ സമർപ്പിക്കേണ്ട സാഹചര്യമില്ലെന്ന് ഡിജിപി ലോകനാഥ് ബഹ്റ വ്യക്തമാക്കി. നാദിർഷ അറസ്റ്റിനെ ഭയക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി.
ദിലീപിന് ജാമ്യം ലഭിച്ച പശ്ചാത്തലത്തിൽ ധൃതിപിടിച്ച് കുറ്റപത്രം സമർപ്പിക്കേണ്ട എന്ന നിലപാടിലാണ് അന്വേഷണസംഘം. കേസുമായി ബന്ധപ്പെട്ട് ദിലീപിൽ നിന്നടക്കം വിവിധ വ്യക്തികളിൽ നിന്ന് പൊലീസ്കസ്റ്റഡിയിൽ വാങ്ങിയ 30ഒാളം മൊബൈഴ്‍ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം ലഭിക്കേണ്ടതുണ്ട്. ഒപ്പം ഏതാനും സാക്ഷികളുടെ രഹസ്യമൊഴിയും ബാക്കിയാണ്. ദിലീപിന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷൻ വീഴ്ചകൊണ്ടല്ലെന്ന് വ്യക്തമാക്കിയ ഡിജിപി കുറ്റപത്രം ഉടൻ സമർപ്പിക്കേണ്ട സാഹചര്യമില്ലെന്നും സൂചിപ്പിച്ചു
അതേസമയം പ്രതിയാക്കാൻ ഇപ്പോൾ തെളിവുകളില്ലെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചതോടെ നാദിർഷയുടെ മുൻകൂർജാമ്യം ഹൈക്കോടതി തീർപ്പാക്കി.ആവശ്യമെങ്കിൽ നാദിർഷയെ ഇനിയും ചോദ്യം ചെയ്യാമെന്ന് വ്യക്തമാക്കിയ കോടതി അന്വേഷണസംഘത്തെയും വെറുതേവിട്ടില്ല സാക്ഷികളെ മുഴുവൻ പ്രതിയാക്കുന്ന സമീപനം ശരിയല്ലെന്നും അങ്ങിനെ ചെയ്താൽ പിന്നെ സാക്ഷിപറയാനാളുണ്ടാകില്ലെന്നുമായിരുന്നു നാദിർഷയുടെ മുൻകൂർ ജാമ്യം പരിഗണിച്ച കോടതിയുടെ നിലപാട്. കുറ്റപത്രത്തിൽ ഉൾപ്പെട്ടവരെ മാത്രമേ പ്രതിയാക്കാവൂ എന്നും നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിവേണം അറസ്റ്റ് രേഖപ്പെടുത്തേണ്ടതെന്നും കോടതി ഒാർമിപ്പിച്ചു. പൾസർ സുനിയെയും വിഷ്ണുവിനെയുംവിളിച്ചതുകൊണ്ട് മാത്രം നാദർഷ പ്രതിയാകില്ലെന്നും കോടതി വ്യക്തമാക്കി. നാദർഷയെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങളുംനേരത്തെ മുദ്രവച്ച കവറിൽ അന്വേഷണസംഘം ഹൈക്കോടതിയൽ ഹാജരാക്കിയിരുന്നു.