കോട്ടയം മെഡിക്കൽ കോളേജിലെ നൂറ്റിയമ്പത് മെഡിക്കൽ സീറ്റുകളുടെ അംഗീകാരം തുലാസിൽ. മെഡിക്കൽ കൗൺസിൽ നിഷ്കർഷിച്ച മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് വിദ്യാർഥികളുടെ ഭാവിയ്ക്ക് മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുന്നത്. അതേ സമയം ഫോറൻസിക്, ജനറൽ മെഡിസിൻ ഉൾപ്പെടെയുള്ള പി.ജി കോഴ്സുകൾ നിലവിൽ അംഗീകാരമില്ലാതെയാണ് പ്രവർത്തിക്കുന്നത്
150 എംബിബിഎസ് സീറ്റുകളാണ് കോട്ടയം മെഡിക്കൽ കോളജിൽ ഉള്ളത്. മെഡിക്കൽ കൗൺസിൽ ഇക്കഴിഞ്ഞ ജൂലൈ 26, 27 തിയതികളിൽ നടത്തിയ പരിശോധനയിലാണ് വീഴ്ചകൾ കണ്ടെത്തിയത്. അസിസ്റ്റൻറ് പ്രൊഫസർമാരുടെ ഉൾപ്പെടെ തസ്തികയിലുള്ള ഒഴിവ്, സ്കാനിങ്ങ് എക്സറെ സൗകര്യങ്ങൾ, പരീക്ഷാ ഹാൾ, ആന്റി റാഗിങ് സെൽ എന്നിവയുടെ അപര്യാപ്തത, തുടങ്ങി പത്ത് കാര്യങ്ങളാണ് വീഴ്ചയായി കൗൺസിൽ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. ഒരു മാസത്തിനുളളിൽ പോരായ്മകൾ പരിഹരിച്ചില്ലെങ്കിൽ അംഗീകാരം നഷ്ടപ്പെടും ഇത് സംബന്ധിച്ച നിർദേശം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് നൽകി. പ്രിൻസിപ്പൽ നൽകുന്ന മറുപടിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കൗൺസിൽ വീണ്ടും പരിശോധന നടത്തും. അംഗീകാരം നൽകണോ വേണ്ടയോ എന്ന കാര്യം ഈ പരിശോധനയിലാവും തീരുമാനിക്കുക.
2009 ലാണ് കോട്ടയം മെഡിക്കൽ കോളജിൽ എംബിബിഎസ് സീറ്റുകൾ 100ൽ നിന്നും150 ആക്കി ഉയർത്തിയത്. അതേ സമയം കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് ഉൾപ്പെടെയുള്ള പി.ജി കോഴ്സുകളുടെ അംഗീകാരവും നിലവിൽ നഷ്ടപ്പെട്ടിരിക്കുകയാണ്. ഫോറൻസിക്, ജനറൽ മെഡിസിൻ, കമ്യൂണിറ്റി മെഡിസിൻ., ത്വക് രോഗവിഭാഗം എന്നിവയ്ക്കൊന്നും നിലവിൽ അംഗീകാരമില്ല. സമാന പ്രശ്നങ്ങൾ തന്നെയാണ് ഇവിടെയും കാരണം. ഇത് സംബന്ധിച്ച് പി.ജി. വിദ്യാർഥികൾ ഹൈക്കോടതിയിൽ നൽകിയ ഹർജി നൽകിയിട്ടുണ്ട്.